സുപ്രീംകോടതിയിൽ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാൻ ഏറെ സാധ്യത കല്പിക്കപ്പെടുന്ന വനിതാ ജഡ്ജിയാണ് ബി വി നാഗരത്ന. മലയാളിയായ സി ടി രവികുമാറും സത്യപ്രതിജ്ഞ ചെയ്തു.
കർണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് പുതിയ വനിതാ ജഡ്ജിമാർ. ഇതിൽ ബി വി നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസായേക്കും. സുപ്രീംകോടതി ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാർ ഒന്നിച്ചു ചുമതല എൽക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കോടതി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി സി ടി രവികുമാറും സത്യപ്രതിജ്ഞ ചെയ്തു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരും, അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹയും സത്യപ്രതിജ്ഞ ചെയ്തു.
English summary; Nine new Supreme Court judges have been sworn in today