Site icon Janayugom Online

പത്തില്‍ ഒമ്പതുപേര്‍ക്കും സ്ത്രീ വിരുദ്ധ ചിന്താഗതിയെന്ന് യുഎന്‍ പഠനം

കഴിഞ്ഞ പതിറ്റാണ്ടിലും സമൂഹത്തിലെ സ്ത്രീ വിരുദ്ധതാ മനോഭാവത്തില്‍ മാറ്റമില്ലെന്ന് ഐക്യരാഷ്ട്രസഭ. മീടൂ ഉള്‍പ്പെടെയുള്ള തുറന്നുപറച്ചിലുകളുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്ന സംഭവങ്ങളുണ്ടായിട്ടും സ്ത്രീ സമത്വത്തിലേക്ക് ഒരിഞ്ച് പോലും അടുക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞിട്ടില്ലെന്നും യുഎന്‍ പുറത്തുവിട്ട സാമൂഹിക‑ലിംഗ സൂചിക (ജിഎസ്എന്‍ഐ) വ്യക്തമാക്കുന്നു. സാമൂഹിക ബോധം ലിംഗ സമത്വത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് 80 രാജ്യങ്ങളിലായി പഠനം നടത്തിയത്.

സ്ത്രീകള്‍ ഉള്‍പ്പെടെ പത്തില്‍ ഒമ്പത് പേരും സ്ത്രീ വിരുദ്ധ ചിന്താഗതികളാണ് പുലര്‍ത്തുന്നത്. പഠനം നടത്തിയ രാജ്യങ്ങളിലെ പകുതിപ്പേരും പുരുഷന്മാര്‍ രാഷ്ട്രീയ നേതൃത്വത്തില്‍ എത്തുന്നതാണ് ഉചിതമെന്നാണ് കരുതുന്നത്. ബിസിനസ് രംഗത്ത് സ്ത്രീകളെക്കാള്‍ ശോഭിക്കാന്‍ പുരുഷന്മാര്‍ക്കാണ് കഴിയുകയെന്നാണ് നാല്പത് ശതമാനവും കരുതിവരുന്നത്. ഭര്‍ത്താവിന് ഭാര്യയെ തല്ലാനുള്ള അവകാശമുണ്ടെന്നാണ് ഇതില്‍ നാലിലൊന്നും ഇപ്പോഴും വിശ്വസിച്ചുപോരുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് പഠനത്തിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. 2005 മുതല്‍ 2014 വരെ നടത്തിയ പഠനവിവരങ്ങള്‍ 2020ല്‍ യുഎന്‍ പുറത്തുവിട്ടിരുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുരോഗതി പത്തുവര്‍ഷത്തിനിടെയുണ്ടാകുമെന്നാണ് കരുതിയതെന്ന് യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം തലവന്‍ പെഡ്രോ കാന്‍സിയാവോ പറഞ്ഞു. മീടൂ ഉള്‍പ്പെടെയുള്ള തുറന്നു പറച്ചിലുകളും സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള മറ്റനേകം സംവിധാനങ്ങളും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സംഭവിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് വലിയൊരു ഞെട്ടലാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ നിന്നുണ്ടാകുന്ന ഈ വിവേചനം സ്ത്രീകളെ രാഷ്ട്രീയം, ബിസിനസ്, ജോലി, മനുഷ്യാവകാശങ്ങളിലെ തുല്യത എന്നിവയില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തും. വിദ്യാഭ്യാസവും അഭിരുചിയും സ്ത്രീകള്‍ക്കാണ് കൂടുതലെങ്കിലും വേതന വിടവ് 39 ശതമാനമാണ്. വേതന രഹിത ജോലികളില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ സാമ്പത്തിക സംഭാവനകള്‍ സമൂഹം കൂടുതല്‍ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലുള്‍പ്പെടെയുള്ള സ്ത്രീ പങ്കാളത്തിത്തത്തിന് നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Eng­lish Sum­ma­ry: Nine out of 10 peo­ple are biased against women, says ‘alarm­ing’ UN report
You may also like this video

Exit mobile version