Site icon Janayugom Online

ചര്‍ച്ചകളും വിമര്‍ശനവും ഇല്ലെങ്കില്‍ ജനാധിപത്യമാകില്ല: ജസ്റ്റിസ് നാഗേശ്വര റാവു

nageswara rao

സര്‍ക്കാര്‍ നയത്തിനോ നടപടിക്കോ എതിരായി നടത്തുന്ന വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമാകില്ലെന്നും ഭരണകൂടങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് അനുകൂലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എല്‍ നാഗേശ്വര റാവു. ഭരണകൂടത്തിനെതിരായ അഭിപ്രായം അല്ലെങ്കില്‍ വിമര്‍ശനം, അത് ശരിയായ രീതിയില്‍ സ്വീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിനായി കുറച്ച്‌ വ്യക്തികള്‍ നടത്തുന്ന വിദ്വേഷ പ്രസംഗം ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്നും ജസ്റ്റിസ് റാവു പറഞ്ഞു. സോളി ജെ സൊറാബ്ജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ച്‌ പൊതുചര്‍ച്ചയും അവബോധവും ഇല്ലെങ്കില്‍ ജനാധിപത്യം അതിന്റെ പേരിന് അര്‍ഹമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായസ്വാതന്ത്ര്യം സുപ്രീം കോടതി സംരക്ഷിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷിപ്ത താല്പര്യവും ക്രമസമാധാനവും മുന്‍നിര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും ഇന്റര്‍നെറ്റ് അടച്ചുപൂട്ടുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ നടപടിയിലും അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ജഡ്ജി പറഞ്ഞു.

Eng­lish Sum­ma­ry: No democ­ra­cy with­out debate and crit­i­cism: Jus­tice Nagesh­wara Rao

You may like this video also

Exit mobile version