ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിൽ വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ആപ്പിൾ സിഇഒ ടിം കുക്കുമായി എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ട്. നല്ല രീതിയിലാണ് പെരുമാറുന്നതെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. നിങ്ങൾ 500 ശതകോടി ഡോളർ നേടുന്നുണ്ട്. പക്ഷേ ഇപ്പോൾ ഇന്ത്യയിലുടനീളം നിർമാണം നടത്തുന്നതായി കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഇന്ത്യയെ പരിപാലിക്കണമെങ്കിൽ ഇന്ത്യയിൽ നിർമാണം നടത്താം. കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്. അതിനാൽ ഇന്ത്യയിൽ വിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവരുടെ കാര്യം അവർ തന്നെ നോക്കട്ടെ’ എന്നായിരുന്നു ട്രംപിൻറെ പ്രതികരണം.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്ന നിർണായക സമയത്താണ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ ഉൽപ്പാദനത്തിനെതിരെയുള്ള പരാമർശം. ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ട് എണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലും. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. കൂടാതെ രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമ്മാണത്തിലാണ്.

