Site iconSite icon Janayugom Online

എഫ്സിഐയിലെ അരി വാങ്ങാന്‍ ആളില്ല; കെട്ടിക്കിടക്കുന്നത് 3.86 ലക്ഷം ടണ്‍

കര്‍ണാടക സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ട അരി നല്‍കാനാവില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് (എഫ്സിഐ) വന്‍തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന അരി ലേലത്തില്‍ പങ്കെടുക്കാന്‍ ആളുണ്ടായില്ല. ഈമാസം അഞ്ചിന് നടത്തിയ ഇ ലേലത്തില്‍ ആകെ 170 ടണ്‍ അരിക്ക് മാത്രമാണ് ആവശ്യക്കാര്‍ വന്നത്. 3.86 ലക്ഷം ടണ്‍ അരി എഫ്സിഐ ഗോഡൗണുകളില്‍ ആവശ്യക്കാര്‍ എത്താത്തത് കാരണം പുഴുവരിച്ച് നശിക്കുന്നു.

രാജ്യത്ത് ഭക്ഷധാന്യ വിലനിലവാരം പിടിച്ചുനിര്‍ത്താനുള്ള പദ്ധതി, ആവശ്യക്കാര്‍ എത്താത്തത് കാരണം മുടങ്ങിയതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ മാത്രമാണ് ഇ ലേലത്തില്‍ പങ്കെടുത്തത്. ബാക്കിയുള്ള 16 സംസ്ഥാനങ്ങളും എഫ്സിഐയോട് മുഖംതിരിച്ചു. ക്വിന്റലിന് 3,175.35 രൂപ അടിസ്ഥാനമാക്കിയാണ് എഫ്സിഐ, ലേല നടപടികള്‍ ആരംഭിച്ചത്. 

ഇ‑ലേലം വഴി ഈ മാസം 12ന് കൂടുതല്‍ അരിയും ഗോതമ്പും ലേലം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാര്‍ അശോക് കുമാര്‍ മീണ പറഞ്ഞു. പണപ്പെരുപ്പം രൂക്ഷമാകുന്ന സ്ഥിതി വിലയിരുത്തിയാണ് പൊതുവിപണിയില്‍ ഇടപെടാനുള്ള ശ്രമം കോര്‍പറേഷന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 12 ന് 4.29 ലക്ഷം ടണ്‍ ഗോതമ്പും, 3.95 ലക്ഷം അരിയും ലേലത്തില്‍ വിറ്റഴിക്കനാണ് തീരുമാനം. 

തെരഞ്ഞടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കനായി അന്നഭാഗ്യ പദ്ധതി വഴി ഒരാള്‍ക്ക് അഞ്ച് കിലോഗ്രം അരി സൗജന്യമായി നല്‍കുന്നതിന് കര്‍ണാടകം എഫ്സിഐയെ സമീപിച്ചപ്പോള്‍ ആദ്യം സമ്മതിച്ച എഫ്സിഐ അധികൃതര്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണുരുട്ടിയതോടെ പിന്മാറുകായായിരുന്നു. തുടര്‍ന്ന് അരിക്ക് പകരം ജനങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ കര്‍ണാകട സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കര്‍ണാടകയ്ക്ക് അരി നല്‍കാനവില്ലെന്ന് നിലപാട് സ്വീകരിച്ച എഫ്സിഐയാണ് ഇപ്പോള്‍ അരി വാങ്ങാന്‍ ആളെത്തേടി പരക്കം പായുന്നത്. 

Eng­lish Summary:No one to buy rice in FCI; The back­log is 3.86 lakh tonnes
You may also like this video

Exit mobile version