Site icon Janayugom Online

ആരുടെയും സംവരണം അട്ടിമറിക്കുന്നില്ല; ഭിന്നത ഉണ്ടാക്കരുത്: മുഖ്യമന്ത്രി

മുന്നാക്ക സംവരണ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആനുകൂല്യത്തിലെ വേർതിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യമാണ് ലക്ഷ്യം. ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല, സംവരണേതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. 10 ശതമാനം സംവരണത്തിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരെ ഒന്നിപ്പിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.‘ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കിട്ടുന്നത് ചൂണ്ടിക്കാട്ടി, അവർ കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാത്തതെന്ന് ചിലർ വാദിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാധ്യതയുണ്ടാകുക എന്നതാണ് പ്രധാനം. സംവരേണതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. ഒരു സംവരണവും അവർക്ക് ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി–പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കിവരുന്ന പൊതുവിഭാഗത്തിലെ 50ശതമാനത്തില്‍ 10ശതമാനത്തിന് പ്രത്യേക പരിഗണന നൽകുന്നതാണ് ഇപ്പോൾ വരിക.

സംവരേണതര വിഭാഗത്തിൽ ഏറ്റവും ദാരിദ്ര്യം അനുവഭവിക്കുന്നവർക്കാണ് ഈ സംവരണ ആനുകൂല്യം. ഇതൊരു കൈതാങ്ങാണ്. ഈ സംവരണം ഏതെങ്കിലും സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല.’–മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും. ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാംപിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുള്ള സാംപിള്‍ സര്‍വേയാണ് ഇപ്പോള്‍ നടത്തുന്നത്.. ദേശീയ സെന്‍സസിനൊപ്പം സമഗ്ര സര്‍വേ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മുന്നാക്കക്കാരിലെ ദുരിതം നേരിടുന്നവര്‍ക്ക് സമയം വൈകാതെ സഹായം എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ പറഞ്ഞു. വാര്‍ഡിലെ 5 കുടുംബങ്ങളില്‍ എത്തി കുടുംബശ്രീ അംഗങ്ങള്‍ മൊബൈല്‍ ആപ്പില്‍ സര്‍വേ നടത്തുന്നതിനു പുറമേ, സമുദായങ്ങളുടെ താഴെത്തട്ടിലുള്ള ഘടകങ്ങള്‍ക്കു നേരിട്ട് കുടുംബങ്ങളെ സമീപിച്ച് 14 ചോദ്യങ്ങളടങ്ങിയ സര്‍വേ ഫോം പൂരിപ്പിച്ചു നല്‍കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നു ചെയര്‍മാന്‍ പറഞ്ഞു.

eng­lish sum­ma­ry; No one’s reser­va­tion is sub­vert­ed; cm

you may also like this video;

Exit mobile version