Site iconSite icon Janayugom Online

ജയിലില്‍ ചികിത്സയില്ല; ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നുവെന്ന് അഭിഭാഷകന്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയിലിനുള്ളില്‍ ചികിത്സ നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്റെ വലത്തേ കണ്ണില്‍ 15% കാഴ്ച മാത്രമാണ് അവശേഷിക്കുന്നതെന്നും അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ ആഴ്ചയില്‍ ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ സഫ്ദാറിന് അനുമതി നല്‍കിയിരുന്നു. മൂന്നോ നാലോ മാസമായി ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തി മങ്ങിയ നിലയിലാണെന്നും ജയില്‍ അധികൃതര്‍ ആവശ്യമായ ചികിത്സ നല്‍കുന്നില്ലെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു. 

കഴിഞ്ഞ മാസം 24ന് ഇസ്ലാമാബാദിലെ പിഐഎംഎസ് ആശുപത്രിയിലെത്തിച്ച് ഇമ്രാന്‍ ഖാന് 20 മിനിറ്റ് പരിശോധനകള്‍ നടത്തിയതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇമ്രാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു മന്ത്രി അഡ തരാരിന്റെ പ്രസ്താവന. ഏഴാഴ്ചയ്ക്ക് ശേഷം ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്ന ഏക വ്യക്തിയാണ് സഫ്ദാര്‍. വലത് കണ്ണില്‍ രക്തം കട്ടപിടിച്ച് കാഴ്ച ശക്തിയെ ബാധിച്ച നിലയിലാണെന്ന് ഉള്‍പ്പെടെ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് അദ്ദേഹം സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഇമ്രാന്‍ ഖാനെ പരിശോധിക്കുന്നതിനായി നേത്രവിദഗ്ധരുടെ സംഘത്തെ നിയോഗിക്കണം, കുടുംബവുമായി ബന്ധപ്പെടാനുള്ള സാഹചര്യമൊരുക്കണം, ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ചീഫ് ജസ്റ്റിസ് യഹ്യ അഫ്രിദി, ജസ്റ്റിസ് ഷാഹിദ് ബിലാല്‍ ഹസന്‍ എന്നിവര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിട്ടുണ്ട്. 

Exit mobile version