Site iconSite icon Janayugom Online

നിയമലംഘനങ്ങളൊന്നുമില്ല: ഹിൻഡൻബർഗ് കേസിൽ അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി സെബി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ക്ലീന്‍ ചിറ്റ്. അദാനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തല്‍. കമ്പനിക്കെതിരായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കും. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കെട്ടുകഥയാണെന്ന് പറഞ്ഞാണ് സെബി തളളിയത്. അദാനി ഗ്രൂപ്പിനെതിരെ ഒരു തരത്തിലുളള ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും പിഴ ചുമത്തിയിട്ടില്ലെന്നും സെബി വ്യക്തമാക്കി. 

2023 ജനുവരിയിൽ, അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്കിടയിൽ പണം കൈമാറുന്നതിനായി അഡികോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്സ്, റെഹ്‌വാർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഗ്രൂപ്പ് ഉപയോഗിച്ചതായി ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചിരുന്നു.എല്ലാ വായ്പകളും തിരിച്ചടച്ചതായും, ഉദ്ദേശിച്ച ആവശ്യങ്ങൾക്കായി ഫണ്ടുകൾ ഉപയോഗിച്ചതായും, വഞ്ചനയോ അന്യായമായ വ്യാപാര രീതിയോ ഇല്ലെന്നും ചൂണ്ടിക്കാട്ടി, അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും സെബി ഉപേക്ഷിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ബന്ധമില്ലാത്ത കക്ഷികളുമായുള്ള അത്തരം ഇടപാടുകൾ ആ സമയത്ത് ബന്ധപ്പെട്ട കക്ഷി ഇടപാടുകളായി കണക്കാക്കപ്പെട്ടിരുന്നില്ല എന്ന് റെഗുലേറ്റർ ചൂണ്ടിക്കാട്ടി. 2021 ലെ ഭേദഗതിക്ക് ശേഷം മാത്രമാണ് ബന്ധപ്പെട്ട കക്ഷി ഇടപാടുകളുടെ നിർവചനം വികസിപ്പിച്ചത്.

അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അഡികോര്‍പ്പ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ഗൗതം ശാന്തിലാല്‍ അദാനി, രാജേഷ് ശാന്തിലാല്‍ അദാനി എന്നിവര്‍ക്കാണ് ഉത്തരവ് ബാധകം. അദാനി ഗ്രൂപ്പിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാതെ കേസ് അവസാനിപ്പിക്കാനാണ് സെബിയുടെ തീരുമാനം. സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി ഗൗതം അദാനി രംഗത്തെത്തി. തെറ്റായ കഥകള്‍ പ്രചരിപ്പിച്ചവര്‍ രാജ്യത്തോട് ക്ഷമ ചോദിക്കണമെന്ന് ഗൗതം അദാനി എക്‌സില്‍ കുറിച്ചു.

Exit mobile version