Site icon Janayugom Online

സമാധാന നൊബേല്‍ പുരസ്കാരം; മുഹമ്മദ് സുബൈറും പ്രതികും സാധ്യതാ പട്ടികയില്‍

nobel

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നവരില്‍ മൂന്ന് ഇന്ത്യക്കാര്‍. ഫാക്ട് ചെക്കിങ് പോര്‍ട്ടലായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകര്‍ മുഹമ്മദ് സുബൈറും പ്രതിക് സിന്‍ഹയുമാണ് രണ്ടുപേര്‍.
വിദ്വേഷകുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദിറും അദ്ദേഹത്തിന്റെ കര്‍വാന്‍ ഇ മൊഹബത്ത് എന്ന ക്യാമ്പയിനും സമാധാന പുരസ്കാരത്തിനായി ഇന്ത്യയില്‍ നിന്ന് പരിഗണിക്കുന്നുണ്ട്. ടൈം മാഗസിനാണ് സാധ്യതാ പട്ടിക പുറത്തുവിട്ടത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ പിന്നിലെ വസ്തുതകൾ പരിശോധിച്ച് ആൾട്ട്ന്യൂസ് വെബ്‌സൈറ്റ് വഴി ഇവർ പുറത്തുവിടാറുണ്ട്. നാലു വർഷം മുൻപത്തെ ട്വീറ്റിന്റെ പേരിൽ ജൂണിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യാന്തരതലത്തിൽ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു മാസത്തിനുശേഷം സുപ്രീം കോടതിയിൽനിന്നു ജാമ്യം ലഭിച്ചപ്പോഴാണ് സുബൈറിന് പുറത്തിറങ്ങാനായത്.
നാളെയാണ് സമാധാന നൊബേൽ പ്രഖ്യാപിക്കുക. ആകെ 343 പേരാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. ഇതിൽ 251 ആളുകളും 92 സംഘടനകളും ഉൾപ്പെടുന്നു. അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇത് നോർവെയുടെ പാർലമെന്റ് അംഗീകരിക്കും. പട്ടികയിൽനിന്ന് ഏറ്റവുമധികം വോട്ട് നേടുന്നവരാണ് പുരസ്കാരത്തിന് അർഹർ.
നൊബേൽ കമ്മിറ്റി ഔദ്യോഗികമായി പരിഗണനാപട്ടിക പുറത്തുവിടാറില്ല. എന്നാൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ സർവേ അനുസരിച്ച് ബെലാറൂസ് പ്രതിപക്ഷ നേതാവ് സ്വിയറ്റ്‌ലാന സിഖാനൗസ്കയ, ബ്രോഡ്കാസ്റ്ററും ബയോളജിസ്റ്റുമായ ഡേവിഡ് ആറ്റൻബറോ, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, ഫ്രാൻസിസ് മാർപ്പാപ്പ, തുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ തുടങ്ങിയവർ പട്ടികയിൽ ഉണ്ട്. ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമർശകൻ അലക്സി നവാൽനി എന്നിവരും പട്ടികയിലുണ്ട്. 

Eng­lish Sum­ma­ry: Nobel Peace Prize; Muham­mad Zubair and the Prathik in the prob­a­ble list

You may like this video also

Exit mobile version