Site iconSite icon Janayugom Online

മെയ്തി നേതാവിനെതിരെ ജാമ്യമില്ലാ വാറന്റ് 

മണിപ്പൂരിലെ മെയ്തി സംഘടനയായ മെയ്തി ലീപുൻ നേതാവ് പ്രമോത് സിങ്ങിനെതിരെ മണിപ്പൂര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപെടുവിച്ചു.  ഇരു വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നം സൃഷ്ടിക്കുക, ദേശീയോദ്ഗ്രഥനത്തിനെതിരായി പ്രസ്താവന നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തി ജൂണില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിങ്ങിനെ നേരിട്ട് ഹാജരാക്കാൻ ചുരാചന്ദ്പൂര്‍ ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
അഭിമുഖങ്ങളിലും നിരവധി സമൂഹമാധ്യമ പോസ്റ്റുകളിലും ഇയാള്‍ കുക്കി വിഭാഗത്തിനെതിരായി തീവ്രവികാരമുണര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. സിങ്ങിനെ കസ്റ്റഡിയിലെടുക്കാനായി പടിഞ്ഞാറൻ ഇംഫാലില്‍ എത്താൻ സാധിക്കുന്നില്ലെന്ന് ചുരാചന്ദ്പൂര്‍ പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. പടിഞ്ഞാറൻ ഇംഫാലില്‍ മെയ്തി വിഭാഗത്തിനാണ് ആധിപത്യം.  സിങ്ങിനെതിരെ നടപടി സ്വീകരിക്കാൻ ചുരാചന്ദ്പൂര്‍ പൊലീസ് പടിഞ്ഞാറൻ ഇംഫാല്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്ന് കോടതിയെ അറിയിച്ചു.
സിങ്ങിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ വേണ്ടി സിആര്‍പിസി അനുസരിച്ച് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല.  സാമൂഹിക പ്രവര്‍ത്തകനായ ബബ്‌ലൂ ലോയിട്ടോംഗ്ബാവിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മെയ്തി ലീപുൻ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മണിപ്പൂര്‍ കലാപത്തില്‍ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങ് രാജി വയ്ക്കണമെന്ന് ബബ്‌ലൂ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു ആക്രമണം.
Eng­lish Sum­ma­ry: Non-Bail­able Arrest War­rant Against Meit­ei Leep­un Chief Pramot Singh
You may also like this video
Exit mobile version