Site icon Janayugom Online

വരവരറാവുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

ഭീമാ കൊറേഗാവ് കേസില്‍ ജാമ്യം നേടി മുംബെെയില്‍ കഴിയുന്ന കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവുവിന് തുംകുരുവിലെ മധുഗിരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2005ല്‍ തുമകുരുവിനടുത്ത് പാവഗഡ താലൂക്കിലെ വെങ്കട്ടമ്മനഹള്ളിയുലുണ്ടായ നക്സല്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ടാണ് വാറന്റ്. ഈ കേസില്‍ പ്രതിയായ വരവരറാവു കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടന്നാണ് നടപടി. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവന്ന വരവരറാവുവിന് ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുംബെെ ഹെെകോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്.

മുംബെെ നഗരം വിട്ട് പോകാൻ പാടില്ലായെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇക്കാര്യം കണക്കിലെടുക്കാതെയാണ് മധുഗിരി കോടതി അദ്ദേഹത്തിന് വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹെെക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നാഗി റെഡ്ഡി പറഞ്ഞു. വെങ്കിട്ടമ്മനഹള്ളിയിലെ നക്സൽ ആക്രമണക്കേസിൽ 12-ാം പ്രതിയായാണ് കേസില്‍ വരവരറാവുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2005 ഫെബ്രുവരിയിൽ നടന്ന ആക്രണത്തിൽ ആറുപോലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. തെലുഗു കവി ഗദ്ദാറിനെയും കേസിൽ പ്രതി ചേർത്തിരുന്നു.

Eng­lish Sum­ma­ry : Non bail­able war­rant issued against Varavararao

You may also like this video :

Exit mobile version