Site icon Janayugom Online

അതിര്‍ത്തിക്കിടയില്‍ വീണ്ടും മിസൈല്‍ ആക്രമണം: ദക്ഷിണ കൊറിയന്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക്

ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് പത്ത് മിസൈലുകള്‍ തൊടുത്തുവിട്ട് ഉത്തര കൊറിയ. ഇന്ന് രാവിലെ വിക്ഷേപിച്ച മിസൈലുകള്‍ ശാന്ത സമുദ്രത്തിലാണ് പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ അറിയിച്ചു. അതേസമയം ഉത്തര കൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ബങ്കറുകളില്‍ അഭയം തേടാന്‍ പ്രസിഡന്റ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഉത്തര കൊറിയയുടെ ആക്രമണത്തിന് ആറ് മണിക്കൂറിന് ശേഷം ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്നും തിരിച്ചും ആക്രമണമുണ്ടായി. ദക്ഷിണ കൊറിയ അയച്ച മൂന്ന് മിസൈലുകളും വടക്കന്‍ അതിര്‍ത്തിയില്‍ ഏകദേശം ഒരേ സ്ഥലങ്ങളില്‍ തന്നെ പതിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇത് ആദ്യമായാണ് കടല്‍ അതിര്‍ത്തിക്ക് കുറുകെ ഇരു കൊറിയകളും ഒരുമിച്ച് മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഈ വര്‍ഷം ഉത്തര കൊറിയ മാത്രം നാല്‍പ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്.

അടുത്തിടെ നടന്ന ആയുധ പരിശീലനങ്ങള്‍ക്ക് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനം തുടരുന്നത്. ദക്ഷിണ കൊറിയന്‍ തീരത്തു നിന്നും അറുപത് കിലോമീറ്റര്‍ അകലെയാണ് ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പ്രത്യാക്രമണം. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനിക പരിശീലനത്തിനുള്ള മറുപടിയായിരുന്നു ഉത്തര കൊറിയയുടെ ആക്രമണം. കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്കന്‍ വിമാന വാഹിനി കപ്പല്‍ വിന്യസിപ്പിച്ചതും അവരെ പ്രകോപിച്ചു. കിഴക്കന്‍ നഗരമായ സോക്ചോയില്‍ നിന്നായിരുന്നു ഉത്തര കൊറിയയുടെ ആക്രമണം. അതിര്‍ത്തി ലംഘിച്ചുള്ള ഉത്തര കൊറിയയുടെ കടന്നുകയറ്റം അസാധാരണവും വച്ച് പൊറുപ്പിക്കാന്‍ സാധിക്കാത്തതുമാണെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

Eng­lish Sum­mery: North and south Korea fire mis­siles across mar­itime bor­der, cit­i­zens evac­u­ate to under ground
You may also like this video

Exit mobile version