Site iconSite icon Janayugom Online

നോര്‍വെ റൈറ്റ്‌വേ; ഇറ്റലിക്ക് നേരിട്ട് യോഗ്യതയില്ല

നോര്‍വെയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇറ്റലിക്ക് 2026 ഫിഫ ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നോര്‍വെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അസൂറിപ്പടയെ തകര്‍ത്തത്. നോര്‍വെയ്ക്കായി എര്‍ലിങ് ഹാളണ്ട് ഇരട്ടഗോളുകളുമായി തിളങ്ങി. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ഇറ്റലിയാണെങ്കിലും പിന്നീട് നോര്‍വെയുടെ ഗോള്‍വേട്ടയാണ് മത്സരത്തിലുടനീളം കണ്ടത്. 11-ാം മിനിറ്റില്‍ പിയോ എസ്പോസിറ്റോയാണ് ഇറ്റലിയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഇറ്റലിക്കായി. 

എന്നാല്‍ രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ ആന്റോണിയോ നുസ നോര്‍വെയ്ക്ക് സമനില ഗോള്‍ നേടി. 78, 79 മിനിറ്റുകളില്‍ ഹാളണ്ട് തുടരെ ഗോള്‍ നേടിയതോടെ നോര്‍വെ 3–1ന് മുന്നില്‍ നിന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ജോര്‍ജന്‍ സ്ട്രാന്റ് ലാഴ്സണ്‍ കൂടി ഗോള്‍ നേടിയതോടെ നോര്‍വെ 4–1ന്റെ തകര്‍പ്പന്‍ ജയത്തോടെ ലോകകപ്പ് യോഗ്യത നേടുകയായിരുന്നു. 1998ന് ശേഷം ഇതാദ്യമായാണ് നോര്‍വെ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. അതേസമയം ഇറ്റലിക്ക് ഇനി ലോകകപ്പിലെത്താന്‍ പ്ലേ ഓഫ് ജയിക്കണം. അല്‍ബേനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ അപരാജിതരായി ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഇംഗ്ലണ്ട്. ഇരട്ടഗോളുകള്‍ നേടിയ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ സ്കോറര്‍. മോള്‍ഡോവയെ ഇസ്രയേല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ലാത്വിയയെ ഒന്നിനെതരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയ തോല്പിച്ചു.

Exit mobile version