ഇന്ത്യന്‍ ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2027 ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. നേരത്തെ 2024 ജൂണിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം ഛേത്രി വിരമിച്ചിരുന്നു. എന്നാല്‍ അന്നത്തെ പരിശീലകന്‍ മനോലോ മാർക്വേസ് അഭ്യർത്ഥിച്ചതിനെത്തുടർന്ന് വിരമിക്കല്‍ പിന്‍വലിച്ച് ഛേത്രി ടീമില്‍ മടങ്ങിയെത്തിയിരുന്നു. വിരമിച്ചതിനുശേഷം ഇന്ത്യയ്ക്കായി കളിച്ച ആറ് മത്സരങ്ങളിൽ ഛേത്രി ഒരു ഗോൾ മാത്രമാണ് നേടിയത്.
ഒക്ടോബർ 14ന് സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരമായിരുന്നു താരത്തിന്റെ അവസാന ദേശീയ മത്സരം. മത്സരത്തിൽ ഇന്ത്യ 1–2 ന് പരാജയപ്പെട്ടിരുന്നു. 157 മത്സരങ്ങളിൽ നിന്ന് 95 ഗോളുകൾ നേടിയിട്ടുള്ള 41 കാരൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. അതേസമയം ക്ലബ്ബ് ഫുട്ബോളില്‍ താരം തുടരും. അടുത്തിടെ ബംഗളൂരു എഫ്‌സിയുമായി പുതിയ കരാറിൽ ഒപ്പുവച്ചു. 2005 ജൂൺ 12ന് പാകിസ്ഥാനെതിരായ മത്സരത്തിലാണ് സീനിയര്‍ ടീമിന് വേണ്ടിയുള്ള ഛേത്രി ആദ്യ ഗോള്‍ പിറന്നത്.

