Site iconSite icon Janayugom Online

സജീവ- നിഷ്ക്രിയ അക്കൗണ്ട് വിവരം കേന്ദ്രത്തിനും ആര്‍ബിഐക്കും നോട്ടീസ്

പൊതുജനങ്ങള്‍ക്ക് അവരുടെ സജീവവും നിഷ്‌ക്രിയ, പ്രവർത്തനരഹിത അക്കൗണ്ടുകൾ ഉൾപ്പെടെ എല്ലാ സാമ്പത്തിക ആസ്തികളുടെയും വിവരങ്ങള്‍ ലഭിക്കുന്നതിനായി കേന്ദ്രീകൃത പോർട്ടൽ വേണമെന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരില്‍ നിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) യിൽ നിന്നും പ്രതികരണം തേടി നോട്ടീസയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ആകാശ് ഗോയൽ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. നാല് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി കിടക്കുന്ന 3.5 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് കെട്ടിക്കിടക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പണം അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അക്കൗണ്ട് ഉടമയുടെയോ ആസ്തി ഉടമയുടെയോ മരണത്തെക്കുറിച്ച് നിയന്ത്രിത സ്ഥാപനങ്ങൾക്ക് അറിയാനും, സാമ്പത്തിക ആസ്തികൾക്ക് നിയുക്ത നോമിനി ഇല്ലാത്ത സന്ദർഭങ്ങളിൽ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞ ശേഷം ഉചിതമായി ആശയവിനിമയം നടത്താനും പോര്‍ട്ടല്‍ സഹായിക്കുമെന്നും ഹര്‍ജിക്കാരൻ പറയുന്നു.
“ഇ‑കെവൈസി ആവശ്യകതകൾ പൂർത്തിയാക്കിയ ശേഷം, വ്യക്തികൾക്ക്, ബന്ധപ്പെട്ട റെഗുലേറ്റർ/എന്റിറ്റി നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലുടനീളം കൈവശം വച്ചിരിക്കുന്ന സജീവമോ, നിഷ്ക്രിയമോ ആയ എല്ലാ സാമ്പത്തിക ആസ്തികളുടെ സമഗ്രമായ ലിസ്റ്റ് ആക്‌സസ് ചെയ്യാൻ പ്രാപ്തമാക്കുന്ന ഒരു കേന്ദ്രീകൃത പോർട്ടൽ സ്ഥാപിക്കാൻ” ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശങ്ങൾ നൽകണം”, ഹർജിയിൽ ആവശ്യപ്പെടുന്നു.

Exit mobile version