പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. ഈ മാസം 28വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. നേരത്തെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ പൂതുക്കി നല്‍കണം. അപേക്ഷകളിലുള്ള പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റ് പ്രകാരം 37,545 സീറ്റുകളാണ് മെറിറ്റ്, സ്പോർട്സ് ക്വോട്ടയിൽ ഇനി ഒഴിവുള്ളത്. സപ്ലിമെന്ററി ഘട്ടത്തിനുശേഷം കമ്യൂണിറ്റി ക്വോട്ടയിൽ ഒഴിവുള്ള 2500 ഓളം സീറ്റുകൾകൂടി മെറിറ്റിലേക്ക് മാറ്റും.
താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി പറഞ്ഞിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലിമെന്ററി അലോട്ട്മെന്റ് അടിസ്ഥാനത്തില്‍ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ എപ്ലസ് ലഭിച്ചവരിൽ 5812 പേർക്ക് മാത്രമാണ് ഇനി അഡ്മിഷൻ ലഭിക്കാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവൻ എപ്ലസുകർക്കും പ്രവേശനം ലഭിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
ENGLISH SUMMARY:Notification for Supplementary Allotment today