Site iconSite icon Janayugom Online

ഇനി രോ-കോ ഭരിക്കും

ഐസിസിയുടെ പുതി­യ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ്മയും വിരാട് കോലിയും. രോഹിത് 781 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനി­ര്‍ത്തിയപ്പോള്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് കോലി രണ്ടാം സ്ഥാ­നത്തേക്ക് കുതിച്ചു. 773 റേറ്റിങ് പോയിന്റാണ് കോലിക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്തായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ കോലി മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി പുറത്താകാതെ നിന്നു. പരമ്പരയില്‍ 302 റണ്‍സാണ് കോലി അടിച്ചെടുത്തത്. പ്ലെ­യര്‍ ഓഫ് ദ സീരീസ് ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. 

പരമ്പരയില്‍ 146 റണ്‍സാണ് രോഹിത് നേടിയത്. പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാ­പ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. താല്‍ക്കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ 12-ാം സ്ഥാനത്താണ്. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 11-ാം സ്ഥാനത്തായി. ബൗളിങ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മൂന്ന് കളികളില്‍ ഒമ്പത് വിക്കറ്റാണ് കുല്‍ദീപ് നേടിയത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് തലപ്പത്ത്. രണ്ടാമത് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറാണുള്ളത്.

Exit mobile version