Site icon Janayugom Online

കന്യാസ്ത്രീ പീഡന കേസ്: ബിഷപ്പിനെതിരെ അപ്പീല്‍ ഉടന്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സർക്കാർ വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ 2022 ജനുവരി 14 നാണ് കോടതി വെറുതെ വിട്ടത്. വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. 

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അഡ്വക്കറ്റ് ജനറലിന് കത്ത് നൽകിയിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജിതേഷ് ജെ ബാബുവിന്റെ നിയമോപദേശവും കത്തിനൊപ്പമുണ്ട്. 2013ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമഭേദഗതിക്ക് എതിരാണ് കോടതിവിധിയെന്നാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അതിജീവിതയുടെ അപ്പീലും പ്രോസിക്യൂഷന്റെ അപ്പീലും കോടതിക്ക് മുമ്പിൽ എത്തുന്നതിനാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആകും അപ്പീൽ പരിഗണിക്കുക. മധ്യവേനലവധി തുടങ്ങുന്ന ഏപ്രിൽ 7ന് മുമ്പ് അപ്പീൽ ഫയൽചെയ്യാനാണ് തീരുമാനം. 

Eng­lish Summary:Nun tor­ture case: Appeal against bish­op imminent
You may also like this video

Exit mobile version