Site icon Janayugom Online

പശ്ചിമ ബംഗാളിലെ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി; 42 വിഭാഗങ്ങളെ ഒഴിവാക്കി ഹൈക്കോടതി

പശ്ചിമ ബംഗാളിൽ 2010 നു ശേഷം പുറപ്പെടുവിച്ച ഒബിസി സർട്ടിഫിക്കറ്റുകൾ മുഴുവൻ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലെ വിവിധ വ്യവസ്ഥകളും കോടതി റദ്ദാക്കി. നിലവിൽ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ സർവീസിൽ ജോലിക്ക് കയറിയവരെ ഇത് ബാധിക്കില്ല. ആനുകൂല്യങ്ങൾ നേടിയവർക്ക് നൽകുന്നത് തുടരാമെന്നും എന്നാൽ തുടർന്ന് ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പുതിയ ആളുകൾക്ക് ആനുകൂല്യങ്ങൾ നേടാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി.

ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തി, രാജശേഖർ മന്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. 2010നു മുമ്പ് തന്നെ ഒബിസി പട്ടികയിൽ ഉൾപ്പെടുന്ന 66 വിഭാഗങ്ങൾക്ക് തുടർന്നും സംവരണം ലഭിക്കാൻ അർഹതയുണ്ടാകും. പുതിയതായി ഉൾപ്പെടുത്തിയ 42 വിഭാഗങ്ങളെയാണ് കോടതി ഒഴിവാക്കിയിരിക്കുന്നത്. ഇവരെ ഉൾപ്പെടുത്താൻ അടിസ്ഥാനമാക്കിയ റിപ്പോർട്ടുകൾ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

പട്ടികജാതി-പട്ടികവർഗക്കാർ ഒഴികെയുള്ളവർക്ക് സേവനങ്ങളിലും തസ്തികകളിലും പ്രത്യേക സംവരണം നൽകുന്ന 2012 ലെ സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നത്. കോടതിയുടെ ഉത്തരവ് അംഗീകരിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. സംസ്ഥാനത്തെ സംവരണം അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മമത കൂട്ടിച്ചേർത്തു.

Eng­lish Summary:OBC cer­tifi­cates can­celed in West Ben­gal; High Court exclud­ed 42 categories
You may also like this video

Exit mobile version