Site iconSite icon Janayugom Online

ഒഡീഷ ട്രെയിന്‍ അപകടം; തിരിച്ചറിയാനാകാത്ത 52 മൃതദേഹങ്ങള്‍

ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത 81 മൃതദേഹങ്ങളിൽ 29 എണ്ണം തിരിച്ചറിഞ്ഞു. എയിംസ് ഭുവനേശ്വറിൽ സൂക്ഷിച്ചിരിക്കുന്ന ആറ് മൃതദേഹങ്ങള്‍ വെള്ളിയാഴ്ച അവരുടെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും അവരവരുടെ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മേയർ സുലോചന ദാസ് പറഞ്ഞു.

ഡിഎൻഎ പരിശോധനയിലൂടെ ഭുവനേശ്വറിലെ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന 81 മൃതദേഹങ്ങളിൽ 29 എണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ദാസ് പറഞ്ഞു.

ഒരു മൃതശരീരത്തിന്മേൽ ഒന്നിലധികം അവകാശവാദങ്ങൾ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ത്യൻ റെയിൽവേയും എയിംസ് ഭുവനേശ്വറും ഡിഎൻഎ വിശകലനം ചെയ്യാന്‍ തീരുമാനിച്ചത്. 15 മൃതദേഹങ്ങൾക്കായി ഒന്നിലധികം അവകാശികൾ ഉണ്ടായിരുന്നു. 20 ദിവസത്തിന് ശേഷമാണ് ഡൽഹിയിലെ സെൻട്രൽ ലബോറട്ടറിയിൽ നിന്ന് ഡിഎൻഎ റിപ്പോർട്ടുകൾ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

88 ഡിഎൻഎ സാമ്പിളുകൾ അയച്ചതിൽ 81 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ജൂൺ രണ്ടിന് വൈകുന്നേരം ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം ഷാലിമാർ‑ചെന്നൈയിലേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, സ്റ്റേഷണറി ഗുഡ്‌സ് ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 293 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 287 പേർ സംഭവസ്ഥലത്തും ആറുപേർ ആശുപത്രിയിലും മരിച്ചു.

Eng­lish Summary:Odisha train acci­dent; Of the 81 uniden­ti­fied bod­ies, 29 were identified
You may also like this video

Exit mobile version