Site icon Janayugom Online

പോയ് മറഞ്ഞ കാലത്തെ ഓർമ്മപ്പെടുത്തി ‘ഓലക്കുട എഴുന്നള്ളത്ത്’

പഴയകാലങ്ങളിൽ വൈവിധ്യപൂർണ്ണമായിരുന്നു ഓലക്കുടകളുടെ ആവശ്യം. കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരുെല്ലാം ഓലക്കുടകൾ ഉപയോഗിച്ചു. എന്നാൽ ഈ കുടകളോരോന്നും ഏറെ വ്യത്യസ്തമായിരുന്നു. കൃഷിപ്പണിയിലേർപ്പെടുന്നവർ കളക്കുട ഉപയോഗിച്ചപ്പോൾ കന്നുപൂട്ടുന്നവർ തൊപ്പിക്കുടകളാണ് ഉപയോഗിച്ചത്. ബ്രാഹ്മണ സ്ത്രീകളാവട്ടെ മറക്കുടകൾ ചൂടി സഞ്ചരിച്ചു. ഇത്തരത്തിൽ പുതുതലമുറയ്ക്ക് അന്യമായ വ്യത്യസ്തമായ ഓലക്കുടകളുമായി ഓലക്കുട എഴുന്നള്ളത്ത് ഫെസ്റ്റ് ശ്രദ്ധേയാകുന്നു. പയ്യന്നൂർ കേന്ദ്രമായ ഫോക്ക് ലാന്റിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ഓലക്കുടകളുടെ പ്രദർശനവും അവയുടെ സാംസ്ക്കാരിക‑രാഷ്ട്രീയ‑പാരിസ്ഥിതിക വശങ്ങൾ ചർച്ച ചെയ്യലുമെല്ലാമാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എസ് കെ പൊറ്റക്കാട് സാംസ്ക്കാരിക കേന്ദ്രങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു. എസ് കെ പൊറ്റക്കാട് സാംസ്ക്കാരിക കേന്ദ്രം പ്രസിഡന്റ് ടി വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഫോക്ക് ലാന്റ് ചെയർമാൻ ഡോ. വി ജയരാജൻ, കൗൺസിലർ ടി റിനീഷ്, പി എം വി പണിക്കർ സംസാരിച്ചു. കെ ആർ ബാബു സ്വാഗതവും പൂനൂർ കെ കരുണാകരൻ നന്ദിയും പറഞ്ഞു. ഓലക്കുട പ്രദർശനത്തിന്റെ ഉദ്ഘാടനം ആർട്ട് ഡയരക്ടർ മനോജ് തൃശ്ശൂർ നിർവ്വഹിച്ചു. ഫെസ്റ്റ് നാളെ സമാപിക്കും.

Eng­lish Sum­ma­ry: Olakku­da Ezhun­nal­lath, a fes­ti­val of palm leaf umbrellas
You may also like this video

Exit mobile version