Site icon Janayugom Online

ഒമിക്രോൺ രോഗബാധ വീണ്ടുമുണ്ടാകാം: ഒരാളില്‍ത്തന്നെ വിവിധ വകഭേദങ്ങളുമുണ്ടാകുമെന്ന് പഠനം

ഒമിക്രോൺ ബാധിച്ച ഒരാൾക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഡെൻമാർക്കിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒരാളിൽ ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ. 1,ബിഎ. 2 എന്നിവ ബാധിച്ചേക്കാം, അതേസമയം ഇതിനുള്ള സാധ്യത വളരെ വിരളമാണെന്നും ഗവേഷകർ പറയുന്നു.

പഠനവിധേയമാക്കിയ 1.8 മില്യൺ കോവിഡ് പോസിറ്റീവ് കേസുകളിൽ 47 പേരിലാണ് രണ്ട് വൈറസുകളും (ബിഎ. 1,ബിഎ. 2) ബാധിച്ചതായി കണ്ടെത്തിയത്. 20 മുതൽ 60 ദിവസത്തെ ഇടവേളകളിലാണ് രോഗബാധ ഉണ്ടായത്. ഇവരെ ആദ്യം ബാധിച്ചത് ബിഎ.1 ഉപവകഭേദമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങളും ബാധിച്ചവരിൽ അധികവും യുവാക്കളും വാക്സിൻ സ്വീകരിക്കാത്തവരുമാണ്. ഇവർക്ക് ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടാം തവണ വൈറസ് ലോഡ് കുറവായിരുന്നുവെന്നും പഠനത്തിൽ പറയുന്നു.

ഡെൻമാർക്കിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സ്റ്റേറ്റൻസ് സിറം ഇൻസിറ്റ്യൂട്ട് (എസ്എസ്ഐ) ആണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് കൂടുതൽ അവലോകനം ചെയ്യേണ്ടതുണ്ടെന്നും എസ്എസ്ഐ പറഞ്ഞു. അതേസമയം രണ്ട് മാസത്തെ കാലയളവിനിടയിൽ ഒരാളിൽ ഒരേ വൈറസ് തന്നെ വീണ്ടും ബാധിക്കാൻ സാധ്യതയുണ്ടോ എന്ന വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗവേഷകർ അറിയിച്ചു.

Eng­lish Sum­ma­ry: Omi­cron infec­tion may recur: Stud­ies show that dif­fer­ent types can occur in the same person

You may like this video also

Exit mobile version