ഭാര്യയുടെ സ്വർണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34)വാണ് പിടിയിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി.
തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ മുങ്ങുകയായിരുന്നു. കേരളത്തിൽ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവിൽ കഴിയവേയാണ് വർക്കല എഎസ്‌പി ദീപക് ധൻകറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എസ്എച്ച്ഒ ജെ എസ് പ്രവീൺ, എസ്ഐ എ സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.