Site iconSite icon Janayugom Online

പരിശീലനത്തിന് ഒന്നരക്കോടി; കേന്ദ്രസര്‍ക്കാരിന്റേത് കള്ളമെന്ന് താരങ്ങള്‍

പാരീസ് ഒളിമ്പിക്സ് പരിശീലനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിരുന്നെന്ന വാദം തള്ളി ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ. അശ്വിനി പൊന്നപ്പ‑തനിഷ വനിതാ ഡബിള്‍സ് ടീമിനാണ് ഒന്നരക്കോടി അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ തനിക്ക് ഒരു പണവും ലഭിച്ചിട്ടില്ലെന്ന് അശ്വിനി വ്യക്തമാക്കി. വസ്തുതകള്‍ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? ഓരോരുത്തർക്കും ഒന്നരക്കോടി വീതം ലഭിച്ചോ? ആരില്‍നിന്ന്‌, എന്തിനുവേണ്ടിയാണത്. ഞാൻ ഈ പണം സ്വീകരിച്ചിട്ടില്ല. ഫണ്ടിങ്ങിനുള്ള ടോപ്‌സിലോ മറ്റേതെങ്കിലും സംഘടനയിലോ താൻ അംഗമായിരുന്നില്ലെന്നും അശ്വനി എക്സില്‍ കുറിച്ചു. 

സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ കണക്കുകളെ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വനിതാ ഡബിള്‍സില്‍ അശ്വിനിയും തനിഷയും ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായിരുന്നു. മലയാളി താരം എച്ച് എസ് പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി ചെലവഴിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനോട് തോറ്റ് പുറത്തായിരുന്നു. 

സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറിലും പുറത്തായി. പി വി സിന്ധുവിനും ലക്ഷ്യ സെന്നിനും ജര്‍മനിയിലും ഫ്രാന്‍സിലും പരിശീലനം നേടുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2010, 2014, 2018 കോമൺവെൽത്ത് ഗെയിംസുകളിലായി ഒന്നുവീതം സ്വർണം, വെള്ളി, വെങ്കലം എന്നിവ നേടിയ താരമാണ് 34 കാരിയായ അശ്വിനി. ജ്വാല ഗുട്ടയ്‌ക്കൊപ്പം ലണ്ടൻ, റിയോ ഒളിമ്പിക്സുകളിലും അശ്വിനി പങ്കെടുത്തിട്ടുണ്ട്. 

Eng­lish sum­ma­ry ; One and a half crore for train­ing; The stars say that the cen­tral gov­ern­ment is a lie

You may also like this video

Exit mobile version