Site icon Janayugom Online

സന്നിധാനത്ത് നിന്നും മാത്രം ഒന്നരലക്ഷം പേര്‍ക്ക് മകരവിളക്ക് കാണാം; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ശബരിമല സന്നിധാനത്ത് മാത്രം മകരവിളക്ക് കാണാന്‍ ഒന്നരലക്ഷത്തിലധികം പേര്‍ക്ക് സൗകര്യമൊരുങ്ങുന്നു. ഇതിനായി എല്ലാ വ്യൂ പോയിന്റുകളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

അടുത്തയാഴ്ചയോടെ എല്ലാ വിധത്തിലുമുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്. പാണ്ടിത്താവളത്തില്‍ നിന്നായിരിക്കും ഏറ്റവുമധികം അയ്യപ്പന്‍മാര്‍ക്ക് മകരവിളക്ക് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഏകദേശം ഒരു ലക്ഷം ആളുകള്‍ക്കുള്ള സൗകര്യമാണ് പാണ്ടിത്താവളത്തില്‍ മാത്രം ഒരുക്കുന്നത്.നിലവില്‍ കാടുകള്‍ വെട്ടിത്തളിച്ച് പര്‍ണശാലകള്‍ കെട്ടുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എല്ലാ വ്യൂ പോയിന്റുകളും ബാരിക്കേഡുകള്‍ സ്ഥാപിക്കും. ശൗചാലയങ്ങള്‍ അധികമായി ഒരുക്കും. ഫയര്‍ഫോഴ്‌സ്, ആരോഗ്യവിഭാഗം, എന്‍ഡിആര്‍.എഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.പുല്ലുമേട്, പമ്പ ഹില്‍വ്യൂ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പണികള്‍ പത്താം തീയതി പൂര്‍ത്തിയാകും. മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെയോടെ സന്നിധാനത്തെത്തും.

കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ചയോടെ സന്നിധാനത്തും പരിസരത്തും വിന്യസിക്കും. ഫയര്‍ഫോഴ്‌സിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും എണ്ണവും വര്‍ധിപ്പിക്കും.ഭക്തന്‍മാരുടെ തിരക്ക് കാരണം പ്രസാദവിതരണത്തിന് ഒരു കൗണ്ടര്‍ കൂടി സന്നിധാനത്ത് ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: One and a half lakh peo­ple can see Makar­avi­lakku from San­nid­hanam alone; Prepa­ra­tions are complete

You may also like this video

Exit mobile version