Site icon Janayugom Online

കൃഷിചെയ്യാൻ ഇടമില്ലാതെ മലയോരജനത; കൂട്ടിക്കൽ, പ്ലാപ്പള്ളി ദുരന്തത്തിന് ഇന്ന് ഒരുമാസം

കൂട്ടിക്കൽ, പ്ലാപ്പള്ളി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിന് ഇന്ന് ഒരുമാസം. ചെറിയ മണ്ണിടിച്ചിലും, ഉരുൾപൊട്ടലുകളും സാധാരണയാണെങ്കിലും മലയോര മണ്ണിന് മഴ ഇത്രയേറെ ആഘാതമേൽപ്പിക്കുന്നത് ഇതാദ്യമാവും. മഴക്കെടുതിയില്‍ ഈ പ്രദേശത്ത് 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായുണ്ടായ തുടർച്ചയായ മഴയും ഉരുള്‍പൊട്ടലും തകർത്തത് മലയോരമേഖലയുടെ കർഷക മനസിനെയാണ്.

ഇത്തവണ ഉരുൾപൊട്ടലിലും മിന്നൽ പേമാരിയിലും ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് കാർഷിക മേഖലയിലാണ്. കാഞ്ഞിരപ്പള്ളി താലൂക്കിൽ മാത്രം ഏഴായിരം ഏക്കറിലേറെ കൃഷി നാശവും അഞ്ഞൂറേക്കറിലേറെ സ്ഥലത്തെ കൃഷി ഭൂമി ഒലിച്ചു പോയെന്നുമാണ് ഏകദേശ കണക്ക്. ഇത്തവണ പെയ്തിറങ്ങിയത് പെരുമഴയായതിനാൽ ഉരുൾപൊട്ടലുണ്ടാകാത്ത മേഖലകളിൽ കൂടി വ്യാപകമായി മേൽമണ്ണ് ഒലിച്ചു പോയി. ചിലയിടങ്ങളിൽ കൃഷി ഭൂമി വെറും പാറക്കൂട്ടമായി മാറി. സാധാരണ പെയ്യുന്ന മഴയിൽ മേൽമണ്ണിനു കാര്യമായ നാശമുണ്ടാകാറില്ല. ഏറ്റവും കൂടുതൽ നാശം വിതച്ച ഒക്ടോബർ 16ലെ മഴയിലാണ് വ്യാപകമായി മേൽമണ്ണ് ഒലിച്ചു പോയത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെരിവുള്ള ഭൂമികളിൽ ഏറെയും കയ്യാലകൾ ഇടിഞ്ഞ് ഇത്തരത്തിൽ മേൽമണ്ണ് ഒലിച്ചുപോയതിനെത്തുടർന്നുള്ള പ്രശ്നം അഭിമുഖീകരിക്കുന്നു. ഉരുൾപൊട്ടിയ സ്ഥലങ്ങളിലെ മേൽമണ്ണിനൊപ്പം 20 അടി വരെ ആഴത്തിൽ മണ്ണ് നഷ്ടമായിരുന്നു. ഇതിനൊപ്പമാണ് ശക്തമായ ഒഴുക്കിനെത്തുടർന്നു മണ്ണിന്റെ ഘടനയിൽ ആകെ മാറ്റം വന്നത്.

മേൽമണ്ണ് ഒലിച്ചുപോയത് വരും കാലങ്ങളിലെ കൃഷിരീതിയെ ബാധിക്കുമെന്നാണു കർഷകരുടെ ആശങ്ക. ഫലഭൂയിഷ്ടത നഷ്ടമാകുന്നതോടെ ചെറിയ വിളകളുടെ ഉല്പാദനത്തെ പെട്ടെന്നു ബാധിക്കുമെന്നും കർഷകർ പറയുന്നു. കുരുമുളക്, കാപ്പി, കൊക്കോ, ജാതി എന്നിവ കൃഷി ചെയ്തിരുന്ന തോട്ടങ്ങളിൽ കാർഷിക വിളകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും വേരെല്ലാം മണ്ണിനു മുകളിലാണ്. വേനൽക്കാലത്ത് വളരെ വേഗം കൃഷി നശിക്കാൻ ഇതുകാരണമാകും. മേൽമണ്ണ് നഷ്ടമായതിനാൽ ഒന്നിനു പിന്നാലെ ഒന്നായി പെയ്യുന്ന ശക്തമായ മഴയുടെ വെള്ളം ഭൂമിയിലേക്കു കാര്യമായി ശേഖരിക്കപ്പെടുന്നുമില്ല. ഈ സാഹചര്യത്തിൽ വരൾച്ച ശക്തമാകാൻ സാധ്യതയുണ്ടെന്നും കർഷകർ ആശങ്കപ്പെടുന്നു. 

Eng­lish Sum­ma­ry :One month after Kootikal Plap­pal­ly disaster

You may also like this video :

Exit mobile version