Site icon Janayugom Online

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : ഭരണഘടനാ ഭേദഗതിക്ക് നിയമ കമ്മിഷന്‍ ശുപാര്‍ശ

കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി ഭരണഘടനാ ഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് നിയമ കമ്മിഷന്‍. 2029 പകുതിയോടെ ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനായി ഭരണഘടനയില്‍ പുതിയ അധ്യായമോ ഭാഗമോ ചേര്‍ക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് റിതു രാജ് അവസ്തി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏകോപിപ്പിച്ചാല്‍ 2029 മേയ്, ജൂണ്‍ മാസത്തോടെ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ഭരണഘടനയും നിലവിലുള്ള ചട്ടക്കൂടും തിരുത്തിക്കൊണ്ടാണ് ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുക. ഇതുസംബന്ധിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ വർഷം ഏപ്രിൽ‑മേയ് മാസങ്ങളിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം, കുറഞ്ഞത് അഞ്ച് നിയമസഭകളിലേക്കെങ്കിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടന്നേക്കും. ബിഹാറിലും ഡൽഹിയിലും അടുത്ത വർഷവും അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ 2026ലും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ സംസ്ഥാനങ്ങളില്‍ 2027ലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. 2029 ഓടെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Eng­lish Sum­ma­ry: one nation one election
You may also like this video

Exit mobile version