Site icon Janayugom Online

ഉള്ളി കയറ്റുമതി നിരോധനം പിന്‍വലിച്ചു

ഉള്ളി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ടണ്ണിന് 550 ഡോളര്‍ എന്ന കുറഞ്ഞ കയറ്റുമതി വിലയും ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. ഡിസംബര്‍ എട്ടിന് ഉള്ളി കയറ്റുമതി നിരോധിക്കുകയും ചെയ്തു. അതിനുശേഷം മാര്‍ച്ചില്‍ കയറ്റുമതി നിരോധനം നീട്ടുകയും ചെയ്തു. ഓരോ വർഷവും 17 ലക്ഷം മുതൽ 25 ലക്ഷം വരെ ടൺ ഉള്ളി ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. 

നാസിക്, അഹമ്മദ് നഗർ, സോലാപുർ തുടങ്ങി ഉള്ളി കൃഷിയുടെ പ്രധാന മേഖലകൾ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. എന്നാൽ റാബി സീസണിൽ ഉള്ളി ഉല്പാദനം 191 ലക്ഷം ടണ്ണായി ഉയരുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് വിലക്ക് നീക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. കയറ്റുമതി വിലക്ക് നീക്കുന്നതോടെ കർഷകരുടെ വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകും. ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാന്‍, ബഹ്റൈന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയല്‍രാജ്യങ്ങളിലേക്ക് 99,150 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

Eng­lish Summary:Onion export ban lifted
You may also like this video

Exit mobile version