Site icon Janayugom Online

ഡിജിറ്റല്‍ സുരക്ഷയുടെ പേരു പറഞ്ഞ് വിമര്‍ശനങ്ങള്‍ തടയുന്നതിന് ബില്‍ കൊണ്ടുവരുന്നു

ഓണ്‍ലൈന്‍-ഡിജിറ്റല്‍ സുരക്ഷയുടെ പേരു പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ സുരക്ഷയ്ക്കായുള്ള ഡിജിറ്റല്‍ ഇന്ത്യാ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക് ഐടി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഒപ്പം സൈബര്‍ കുറ്റകൃത്യങ്ങളും തടയാന്‍ ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് മന്ത്രി അവകാശപ്പെട്ടു.

ബില്ലുമായി ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകള്‍ ഈ മാസം ആരംഭിക്കും. ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമ വിരുദ്ധമെന്ന് ബോധ്യമുള്ള എല്ലാ ഉള്ളടക്കങ്ങളും തടയാനും നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്ലാകും പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് എത്തുകയെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ശൈശവ ലൈംഗികതയും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ഉള്ളടക്കങ്ങള്‍ തടയുക, മത വികാരം വ്രണപ്പെടുത്തുക, പേറ്റന്റ് ലംഘനം, സമൂഹ മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങള്‍, അശ്ലീല, തെറ്റിധരിപ്പിക്കുന്ന, ഇന്ത്യയുടെ ഐക്യത്തെയും സാമുദായിക സൗഹാര്‍ദ്ദത്തിനും വെല്ലുവിളിയാകുന്ന, നിരോധിത ഓണ്‍ലെന്‍ കളികള്‍, കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താനും തകരാറിലാക്കാനുള്ള പ്രോഗ്രാമുകള്‍ എന്നിവയും നിയന്ത്രിക്കും. ഐടി മേഖലയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം കൊണ്ട് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ ബില്‍ സംബന്ധിച്ച കാര്യങ്ങള്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.

Eng­lish Sum­ma­ry: Dig­i­tal India Bill to address online secu­ri­ty concerns
You may also like this video

Exit mobile version