Site icon Janayugom Online

കളിച്ചത് നാല് മത്സരങ്ങള്‍ മാത്രം; ക്ലാസന്‍ ടെസ്റ്റ് നിര്‍ത്തി

ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിന് പിന്നാലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഹെന്‍റി ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 32കാരനായ ക്ലാസന്‍ 2019നും 2023നും ഇടയിലായി നാല് ടെസ്റ്റുകളിലാണ് പ്രോട്ടീസിനെ പ്രതിനിധീകരിച്ചത്. 

ഇന്ത്യക്കെതിരെയാണ് താരം ടെസ്റ്റിൽ അരങ്ങേറിയത്. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെ ഒരു മത്സരത്തിലും വെസ്റ്റിൻഡീസിനെതിരെ രണ്ട് മത്സരത്തിലും ക്ലാസൻ ടെസ്റ്റ് ജേഴ്സിയണിഞ്ഞു. ടെസ്റ്റിൽ 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ 46.09 ശരാശരി എന്ന മോശമല്ലാത്ത ബാറ്റിങ് റെക്കോഡുണ്ടായിട്ടും ടെസ്റ്റ് ടീമില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ നിഴലിലായിപ്പോയി ഹെന്‍‌റിച്ച് ക്ലാസന്‍. 2019ലെ ഇന്ത്യന്‍ പര്യടനത്തില്‍ റാഞ്ചിയിലാണ് ക്ലാസന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 

ഇതിന് ശേഷം നാല് വര്‍ഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് 2023ലാണ് പിന്നീട് താരം ടെസ്റ്റ് കുപ്പായം അണിഞ്ഞത്. 2023ല്‍ സിഡ്‌നി, സെഞ്ചൂറിയന്‍, ജൊഹന്നസ്‌ബര്‍ഗ് എന്നിവിടങ്ങളില്‍ കളിച്ചു. എന്നാല്‍ ടീമില്‍ നില്‍ക്കാന്‍ മതിയായ ഫോമിലേക്ക് ഉയരാന്‍ കഴിയാതെ പോയി. ഇതോടെ ക്ലാസന് പകരം കെയ്‌ല്‍ വെരൈന്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയിരുന്നു.
ടെസ്റ്റ് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോർമാറ്റ് ആണെന്നും വിരമിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചാണ് സ്വീകരിച്ചതെന്നും ക്ലാസൻ പറഞ്ഞു. അതേസമയം വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ താരം തുടരും.

Eng­lish Summary;Only four match­es were played; Classen stopped the test
You may also like this video

Exit mobile version