1984‑ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. എന്നാൽ ഈ തെറ്റിന്റെ പേരിൽ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും, ആ തീരുമാനത്തിന് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ, പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷോട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
1984‑ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നുവെന്നായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നില്ല. സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നു- അദ്ദേഹം പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഏതെങ്കിലും സർവീസ് ഉദ്യോഗസ്ഥരോട് അനാദരവ് കാണിക്കുന്നില്ല, പക്ഷേ സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അതെന്നും മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം, സൈന്യത്തെ അകറ്റി നിർത്തി സുവർണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാർഗം ഞങ്ങൾ കാണിച്ചുതന്നുവെന്നും ചിദംബരം പറയുന്നു.
സിഖ് മതത്തിന്റെ പുണ്യസ്ഥലമായ സുവർണ്ണക്ഷേത്രത്തിലേക്ക് സൈന്യം പ്രവേശിച്ചത് സിഖ് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഈ സൈനിക നടപടിയിൽ ക്ഷേത്രത്തിനുള്ളിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാല കൊല്ലപ്പെടുകയും ക്ഷേത്രത്തിലെ അകാൽ തഖ്ത് തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് മാസങ്ങൾക്കകം ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവെച്ച് കൊന്നു. ഈ കൊലപാതകത്തിന് പിന്നാലെ ഡൽഹിയിലും മറ്റിടങ്ങളിലുമായി സിഖുകാർക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നു. സർക്കാർ കണക്കുകൾ പ്രകാരം 3000ത്തിലധികം സിഖുകാരാണ് ഈ കലാപത്തിൽ കൊല്ലപ്പെട്ടത്. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ‘വൻ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും’ എന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 1986‑ൽ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്തെ കരസേനാ മേധാവിയായിരുന്ന ജനറൽ അരുൺ ശ്രീധർ വൈദ്യയെ രണ്ട് സിഖുകാർ പൂനെയിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. അതേസമയം, ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്ന് പറഞ്ഞ ചിദംബരം, രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായ സിഖ് വംശഹത്യയെ തള്ളിപ്പറയാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

