വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള, സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. മതിയായ ലൈസന്‍സുകളോ ‘കോസ്മെറ്റിക്സ് റൂള്‍സ് 2020’ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ സൗന്ദര്യ വർദ്ധക വസ്തുക്കൾ നിര്‍മ്മിച്ച് വിതരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് കേസ് എടുത്തത്.
ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി സോപ്പ്, ബേബി പൗഡർ, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

