Site iconSite icon Janayugom Online

ജപ്തി ചെയ്ത വസ്തു വീണ്ടെടുക്കാന്‍ അവസരം; മന്ത്രിസഭാ യോഗം അനുമതി നല്‍കി

1968ലെ കേരള റവന്യു റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുക്കള്‍, നിശ്ചിത കാലയളവിനുള്ളില്‍ കുടിശിക തീര്‍ത്താല്‍ ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ഭേദഗതി നിയമത്തില്‍ വരുത്തുന്നത്. നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്തുക, സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശിക ബാധ്യത തീർക്കുന്നതിന് ഉതകുംവിധം വിൽക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകൽ തുടങ്ങിയവയാണ് മറ്റ് പ്രധാന ഭേദഗതികൾ. 

ജപ്തി നടപടിയിലൂടെ ബാങ്കുകള്‍ ഏറ്റെടുക്കുന്ന വസ്തുക്കള്‍ ലേലത്തില്‍ വാങ്ങാന്‍ ആളില്ലെങ്കില്‍ ഒരു രൂപ നല്‍കി സര്‍ക്കാര്‍ വാങ്ങും. ഇങ്ങനെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ മാത്രമേ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കൂ. ഇതിനിടയില്‍ ബാധ്യത തീര്‍ത്ത് അപേക്ഷ നല്‍കിയാല്‍ ഉടമയ്ക്ക് വസ്തു തിരികെ ലഭിക്കും. അഞ്ച് വര്‍ഷക്കാലത്തേക്കാണ് ഇതിനുള്ള കാലയളവായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 

ദേശസാല്‍കൃത‑സ്വകാര്യ ബാങ്കുകളുടെ ജപ്തിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഭേദഗതി നിരവധി പേര്‍ക്ക് ആശ്വാസമാകും. 20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തവണകള്‍ അനുവദിക്കാനും സര്‍ക്കാരിന് സാധിക്കും. നികുതി കുടിശികയുടെ നിലവിലുള്ള പലിശ ഒമ്പത് മുതല്‍ 12 ശതമാനം വരെയാണ്. നിയമഭേദഗതി വരുന്നതോടെ പലിശ കുറയ്ക്കാനുള്ള ഇടപെടല്‍ നടത്താനാകൂം. റവന്യു റിക്കവറി നടപടികള്‍ ആരംഭിച്ച ഭൂമി വില്‍ക്കാനുള്ള അവസരം നല്‍കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭൂമി വില്‍ക്കാന്‍ ഉടമസ്ഥനും വാങ്ങുന്ന ആളും കരാര്‍ ഉണ്ടാക്കി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കിയാല്‍ നടപടികള്‍ ഒഴിവാക്കും. പ്രമാണം രജിസ്റ്റര്‍ ചെയ്യും മുന്നേ വാങ്ങുന്ന ആള്‍ അതുവരെയുള്ള പലിശസഹിതം പണം അടയ്ക്കണം.

Eng­lish Summary:opportunity to recov­er con­fis­cat­ed prop­er­ty; Cab­i­net meet­ing gave permission
You may also like this video

Exit mobile version