Site icon Janayugom Online

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിന്മാറി

ശ്രീലങ്കയിൽ നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

അതിനിടെ, ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ശ്രീലങ്കൻ സുപ്രീം കോടതി തള്ളി.

ശ്രീലങ്കയിൽ നാളെ നടക്കുന്ന നിർണായക പ്രസിഡന്റ് വോട്ടെടുപ്പിൽ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മുൻമന്ത്രി ഡളസ് അളഹപെരുമ, ജനതാ വിമുക്തി പേരമുന പാർട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരിക്കുന്നത്. അവസാന നിമിഷം വരെ സജിത്ത് പ്രേമദാസ മത്സരരംഗത്ത് ഉണ്ടായിരുന്നു.

അതിനിടെ ശ്രീലങ്കയിൽ ഇന്നലെ മുതൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗെക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ.

അതേസമയം ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയായി ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.

നാളെ നടക്കാനിരിക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശത്തിന് അവസരമൊരുക്കുമെന്ന് റനിൽ വിക്രമസിംഗെ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എംപിമാരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിക്കും വിക്രമസിംഗെ നിർദേശം നൽകി.

ജനകീയ പ്രക്ഷോഭത്തിനിടെ വീടുകൾ തകർക്കപ്പെട്ട ഭരണകക്ഷി എംപിമാർക്ക് വീട് വെച്ച് നൽകുമെന്നും വിക്രമസിംഗെ വ്യക്തമാക്കി. എംപിമാരെ ഫോണിൽ ബന്ധപ്പെട്ടാണ് ആക്റ്റിംഗ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, റെനിൽ വിക്രമസിംഗെക്കെതിരെ കടുത്ത നിലപാടിലാണ് പ്രക്ഷോഭകർ. നാട്ടുകാർ പുറത്താക്കുന്നതിനു മുമ്പ് വിക്രമസിംഗേ സ്വയം ഒഴിഞ്ഞു പോകണമെന്നതാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.

Eng­lish summary;Opposition leader Sajith Pre­madasa with­drew from Sri Lanka’s pres­i­den­tial election

You may also like this video;

Exit mobile version