Site icon Janayugom Online

സഭാസ്തംഭനം മൂന്നാംദിവസം; പ്രതിപക്ഷത്തിന്റെ ഇഡി ഓഫിസ് മാര്‍ച്ച് തടഞ്ഞു

ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. അഡാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനാധിപത്യം വെല്ലുവിളി നേരിടുന്നെന്ന വിദേശത്തു നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും നിലപാടെടുത്തതോടെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു. രാവിലെ സമ്മേളിച്ച രാജ്യസഭ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം രണ്ടു മണിവരെ നിര്‍ത്തിവച്ചു.

ലോക്‌സഭയിലും സമാന സാഹചര്യമാണ് ഉണ്ടായത്. വീണ്ടും സമ്മേളിച്ച ലോക്‌സഭയും രാജ്യസഭയും അംഗങ്ങളുടെ വാഗ്വാദങ്ങളുടെ കാലുഷ്യത്തിലേക്ക് നീങ്ങിയതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭാ സമ്മേളനം തുടങ്ങും മുമ്പേ അഡാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി ആസ്ഥാനത്തേക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും മാര്‍ച്ച് സംഘടിപ്പിച്ചു. വന്‍ പൊലീസ് സന്നാഹം ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.

തുടര്‍ന്ന് പ്രതിപക്ഷം പാര്‍ലമെന്റിലേക്ക് മടങ്ങി. പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ച് തടഞ്ഞതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിരോധവും പ്രതിഷേധവും സൃഷ്ടിക്കുന്ന കാഴ്ചയാണുണ്ടായത്. സമവായത്തിലേക്ക് ഇരുപക്ഷവും എത്തിയില്ലെങ്കില്‍ നടപ്പു സമ്മേളനം കൂടുതല്‍ കലുഷിതമാകും.

Eng­lish Sum­ma­ry: oppo­si­tion march­es to ed office in adani con­tro­ver­sy pro­hibito­ry order

You may also like this video

Exit mobile version