Site iconSite icon Janayugom Online

ഇമ്രാന്‍ഖാനെതിരെ ജനങ്ങളെ അണിനിരത്താന്‍ പ്രതിപക്ഷം

പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‍ലിം ലീഗ്- നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റ് ഷഹബാസ് ഷെരീഫ്. പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) നേതൃത്വത്തിലുള്ള സർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷം നയിക്കുന്ന മെഹൻഗായ് മുഖാവോ മാർച്ചിൽ പങ്കുചേരാനും ഷെരീഫ് പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഇമ്രാന്‍ഖാന്‍ നടത്തുന്ന ശക്തിപ്രകടന റാലിക്ക് മണിക്കുറുകള്‍ മാത്രം ശേഷിക്കെ ‚സഖ്യകക്ഷിയായ ജംഹൂരി വതൻ പാർട്ടി (ജെഡബ്ല്യുപി) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പ്രധാനമന്ത്രിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ജെ‍ഡബ്ല്യുപി നേതാവ് ഷഹ്‌സൈൻ ബുഗ്തി അറിയിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർപേഴ്‌സൺ ബിലാവൽ ഭൂട്ടോ സർദാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബുഗ്തി പിന്തുണ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.
അതിനിടെ, ഇമ്രാന്‍ഖാന്‍ രാജി വച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 

വിദേശ ഫണ്ടിങ് കേസില്‍ ഇമ്രാന്‍ഖാന്‍ അറസ്റ്റിലാകാനുള്ള സാധ്യതയുണ്ടെന്നതും പാക് സൈന്യത്തിന് ഇമ്രാൻഖാനിലുള്ള വിശ്വാസം നഷ്ടമായതും രാജി പ്രഖ്യാപനം നടത്തുമെന്ന സൂചനകള്‍ ശക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രൈംമിനിസ്റ്റർ ഇമ്രാന്‍ഖാന്‍ എന്ന യൂട്യൂബ് ചാനലിന്റെ പേരിൽനിന്ന് പ്രൈംമിനിസ്റ്റർ എന്നത് ഒഴിവാക്കി ഇമ്രാന്‍ഖാന്‍ എന്നു മാത്രമാക്കിയതും രാജി അഭ്യൂഹങ്ങൾക്കിടയാക്കി. 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദും സൂചന നൽകിയിട്ടുണ്ട്. വിശ്വാസ പ്രമേയം ഏപ്രിൽ നാലിന് വോട്ടിനിടുമെന്നും അദ്ദേഹം അറിയിച്ചു. 

Eng­lish Summary:Opposition to mobi­lize peo­ple against Imran Khan
You may also like this video

Exit mobile version