കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർദ്ദേശം നല്‍കി. നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയിൽ വേണം ശിഖരങ്ങൾ മുറിച്ചുമാറ്റാൻ.
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളുണ്ടെങ്കിൽ അവയുടെ ശിഖരങ്ങളും മുറിച്ചു മാറ്റാൻ ബന്ധപ്പെട്ട വസ്തു ഉടമയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ നോട്ടീസ് നൽകണം.
വസ്തു ഉടമ സ്വമേധയാ ശിഖരങ്ങൾ മുറിയ്ക്കാതിരുന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ ഈ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ചെലവായ തുക വസ്തു ഉടമയിൽ നിന്നും ഈടാക്കുകയും വേണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
അപകടകരമായ വൃക്ഷങ്ങൾ പൂർണമായും മുറിച്ചു മാറ്റേണ്ടതുണ്ടെങ്കിൽ അത്തരം മരങ്ങൾ മുറിക്കുവാനുള്ള അനുമതിയ്ക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണം.
നിർദ്ദേശം അനുസരിക്കാത്ത വകുപ്പുകൾക്കായിരിക്കും അവരവരുടെ പരിധിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാനുള്ള ബാധ്യതയെന്നും കളക്ടർ അറിയിച്ചു.
English summary;order to cut down the branches of dangerous trees in the state