ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നതിനായി യുജിസി പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി സവർണ്ണ സമുദായങ്ങൾ. രോഹിത് വെമുല, പായൽ തദ്വി എന്നിവരുടെ മരണത്തെത്തുടർന്ന് സുപ്രീം കോടതി നൽകിയ നിർദ്ദേശപ്രകാരമാണ് ‘യുജിസി ഇക്വിറ്റി റെഗുലേഷൻസ് 2026’ നിലവിൽ വന്നത്. ഇത് പ്രകാരം, പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ ജാതിയുടെയോ ഗോത്രത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന വിവേചനങ്ങളെയാണ് ജാതിവിവേചനമായി നിർവ്വചിച്ചിരിക്കുന്നത്. ക്യാമ്പസുകളിൽ ഇക്വിറ്റി കമ്മിറ്റികളും ഹെൽപ്പ് ലൈനുകളും സ്ഥാപിക്കണമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ഫണ്ട് തടയുമെന്നും ചട്ടത്തിലുണ്ട്. എന്നാൽ, ഈ നിയമം ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ച് സവർണ്ണ വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത് ബിജെപിയെ പ്രതിസന്ധിയിലാക്കി.
ഈ വർഷം നടക്കാനിരിക്കുന്ന ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളും 2027ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ പല മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചത്. 2012ലെ ചട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, പുതിയ നിയമം ജാതിവിവേചനത്തെ കൂടുതൽ കർക്കശമായി നിർവ്വചിക്കുകയും വിവേചനം കാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഫണ്ട് തടയുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുന്നുണ്ട്.

