Site iconSite icon Janayugom Online

യാഥാര്‍ത്ഥ്യബോധത്തോടെ ഇടപെട്ട നേതാവ്; പി സന്തോഷ് കുമാര്‍

സീതാറാം യെച്ചൂരിയുടെ മരണം അപരിഹാര്യമായ ഒരു നഷ്ടമാണ്. വര്‍ഗീയ ശക്തികള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിനെ മറികടക്കാനാവശ്യമായ രാഷ്ട്രീയവും സംഘടനാപരവുമായ നിര്‍ദേശങ്ങളും ഇടപെടലുകളും കരുപ്പിടിപ്പിക്കുന്നതില്‍ സീതാറാം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം രാജ്യം ശ്രദ്ധിച്ച വിദ്യാര്‍ത്ഥി നേതാവായിരുന്നു. ദേശീയവും സാര്‍വദേശീയവുമായ വിഷയങ്ങളില്‍ തികഞ്ഞ ഉള്‍ക്കാഴ്ചയോടെ നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. രാജ്യം കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായി അദ്ദേഹം നിറഞ്ഞുനിന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും കൂട്ടിയിണക്കുന്നതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ബിജെപി ഇതര സര്‍ക്കാരുകള്‍ രൂപം കൊടുക്കുന്നതില്‍ തന്ത്രപ്രധാനമായ ഇടപെടലുകള്‍ നടത്തി. വളരെ ലളിതവും മാന്യവുമായ പെരുമാറ്റത്തിലൂടെ അദ്ദേഹം എല്ലാവരുടെയും മനസില്‍ നിറഞ്ഞുനിന്നു. 

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ അദ്ദേഹവുമായി നിരവധി തവണ ഇടപെടുന്നതിന് സാധിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിന്റെ മാറുന്ന സാഹചര്യമനുസരിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ഇടപെടുന്നതിനുള്ള ശേഷിയാണ് അദ്ദേഹത്തെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

Exit mobile version