ഈ മാസം ആദ്യം നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ദേശീയ ടീമിന് നേരിടേണ്ടി വന്ന ഹോട്ടൽ പേയ്‌മെന്റ് വിവാദത്തെത്തുടർന്ന് പാകിസ്ഥാൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് താരിഖ് ബുഗ്തി രാജിവച്ചു. ദേശീയ ടീമിന് വിദേശമണ്ണിൽ നേരിടേണ്ടി വന്ന അപമാനത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ഈ മാസം ആദ്യം നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പാകിസ്ഥാൻ ടീം താമസിച്ച ഹോട്ടലിലെ ബില്ല് കൃത്യസമയത്ത് നൽകാൻ ഫെഡറേഷന് സാധിച്ചില്ല. പണമടയ്ക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ കർശന നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ ഹോക്കിക്ക് വലിയ തിരിച്ചടിയായി.
മത്സരങ്ങൾക്കായി സിഡ്നിയിലെത്തിയ താരങ്ങൾക്ക് താമസസൗകര്യം പോലും ലഭിക്കാതെ മണിക്കൂറുകളോളം തെരുവിൽ കഴിയേണ്ടി വന്നുവെന്ന് ലാഹോർ വിമാനത്താവളത്തിൽ ക്യാപ്റ്റൻ ഷക്കീൽ അഹമ്മദ് ബട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഡ്നി വിമാനത്താവളത്തിലെത്തിയ ടീമിന് താമസിക്കാൻ ഇടമില്ലാത്തതിനാൽ 14 മണിക്കൂറോളം വഴിയോരത്ത് കാത്തുനിൽക്കേണ്ടി വന്നു. ഹോട്ടലിൽ അഡ്വാൻസ് തുക നൽകാത്തതിനാലാണ് മുറി ലഭിക്കാതിരുന്നത്. ഭക്ഷണം കഴിച്ച ശേഷം അടുക്കള വൃത്തിയാക്കിയും, സ്വന്തം തുണികൾ അലക്കിയും, ശുചിമുറികൾ വൃത്തിയാക്കിയുമാണ് താരങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങിയത്. 13 ദിവസത്തെ പര്യടനത്തിൽ 10 ദിവസത്തെ താമസം മാത്രമാണ് ഫെഡറേഷൻ ബുക്ക് ചെയ്തിരുന്നത്. ബാക്കി ദിവസങ്ങളിൽ വില കുറഞ്ഞ ഇടങ്ങളിലേക്ക് മാറേണ്ടി വന്നു. ഇത് പരിശീലനത്തെയും പ്രകടനത്തെയും ബാധിച്ചു.
ടീമിന്റെ ചെലവിനായി പാക് സ്പോർട്സ് ബോർഡ് 10 മില്യണ്‍ പാകിസ്ഥാനി രൂപ അനുവദിച്ചിരുന്നെങ്കിലും ഹോക്കി ഫെഡറേഷൻ അത് വിനിയോഗിച്ചില്ലെന്നാണ് പരാതി. ഇതേത്തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫെഡറേഷനിലെ ആഭ്യന്തര തർക്കങ്ങളും സാമ്പത്തിക ക്രമക്കേടുകളും പാക് ഹോക്കിയുടെ നിലനില്പിനെയും ബാധിക്കുന്ന ഘട്ടത്തിലാണ് പ്രസിഡന്റിന്റെ ഈ പിന്മാറ്റം.

