Site icon Janayugom Online

പാകിസ്ഥാന്‍ പ്രളയം: മരണം 1000 കടന്നു

Pakistan

ദിവസങ്ങളായി തുടരുന്ന പ്രളയത്തിൽ പാകിസ്ഥാനിൽ ആയിരത്തിലേറെ പേർ മരണപ്പെട്ടെതായി റിപ്പോര്‍ട്ട്. 1033 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. 3.3 കോടിയിലേറെ ആളുകളെ പ്രളയം ബാധിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയബാധിത മേഖലയിൽ സൈന്യത്തെ വിന്യസിച്ചിരിക്കകയാണ്. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും ഏഴ് ലക്ഷത്തോളം വീടുകളും ഒലിച്ചുപോവുകയോ നശിക്കുകയോ ചെയ്തതായാണ് വിവരം. രണ്ട് ദശലക്ഷത്തിലധികം ഏക്കറിലെ കൃഷി നശിച്ചു.
രാജ്യത്തിന്റെ പകുതിയിലധികം മേഖലകളും വെള്ളത്തിനടിയിലാണ്. ഖൈബർ-പഖ്തൂൺഖ്‌വ, ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. സിന്ധിലും ബലൂചിസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും റയില്‍വേ സര്‍വീസ് നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ബലൂചിസ്ഥാൻ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങൾ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നിർത്തിവച്ചു.
ഓഗസ്റ്റ് 30 വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പാകിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. യുഎൻ സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ട് ഇതിനകം മൂന്ന് മില്യൺ ഡോളർ പാകിസ്ഥാനായി അനുവദിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Pak­istan floods: Death toll cross­es 1000

You may like this video also

Exit mobile version