Site iconSite icon Janayugom Online

ഒറ്റപ്പെട്ട് പാകിസ്ഥാൻ; ഇന്ത്യക്കെതിരായ ലോകകപ്പ് ബഹിഷ്‌കരണ നീക്കം പാളി

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിയാകുന്നു. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ തേടിയുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ബഹിഷ്‌കരണ നീക്കത്തിന് മറ്റ് അംഗരാജ്യങ്ങളുടെ പിന്തുണ തേടി പാകിസ്ഥാൻ ചർച്ചകൾ നടത്തിയെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ല. ഐസിസി ചട്ടങ്ങൾ ലംഘിക്കുന്നതിൽ പങ്കുചേരാനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ബോർഡുകളും. പാക് സർക്കാർ സമൂഹമാധ്യമങ്ങളിലൂടെ ബഹിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും, ഐസിസിക്ക് ഇതുവരെ ഔദ്യോഗികമായി ഒരു കത്തോ ഇമെയിലോ പിസിബി നൽകിയിട്ടില്ല. ഈ ആശയവിനിമയമില്ലായ്മ പിസിബിയെ കൂടുതൽ പ്രതിരോധത്തിലാക്കി.

ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് പാകിസ്ഥാൻ അവകാശപ്പെടുമ്പോഴും, ഇത് വെറും ‘സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി’ മാത്രമാണെന്നാണ് മറ്റ് രാജ്യങ്ങളുടെ വിലയിരുത്തൽ. അടുത്തിടെ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കെതിരെ യാതൊരു തടസവുമില്ലാതെ കളിച്ച പാകിസ്ഥാൻ, ഇപ്പോൾ ടി20 ലോകകപ്പിൽ മാത്രം ബഹിഷ്‌കരണം പ്രഖ്യാപിക്കുന്നത് വൈരുദ്ധ്യമാണെന്ന് ഐസിസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മത്സരം നടക്കുന്നത് ഇന്ത്യയിലല്ല, മറിച്ച് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലായതിനാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നതിലും അർത്ഥമില്ലെന്ന് ബോർഡുകൾ വിലയിരുത്തുന്നു.

ബഹിഷ്‌കരണ തീരുമാനവുമായി മുന്നോട്ട് പോയാൽ പാകിസ്ഥാൻ ക്രിക്കറ്റിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന സാമ്പത്തിക ശിക്ഷകൾ വന്നേക്കാം. ഏകദേശം 38 മില്യൺ ഡോളർ (316 കോടിയിലധികം രൂപ) പിസിബി ഐസിസിക്ക് പിഴയായി നൽകേണ്ടി വരും. ഇത് പാകിസ്ഥാന്റെ ഒരു വർഷത്തെ മൊത്തം ഐസിസി വിഹിതത്തിന് തുല്യമാണ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്നാൽ രണ്ട് പോയിന്റുകൾ നഷ്ടമാകും. ഐസിസി കരാറുകൾ ലംഘിക്കുന്ന പക്ഷം വരാനിരിക്കുന്ന മറ്റ് വലിയ ടൂർണമെന്റുകളിൽ നിന്നും പാകിസ്ഥാനെ വിലക്കിയേക്കാം.

Exit mobile version