Site icon Janayugom Online

ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി

bsf

ജമ്മു കശ്മിരിലെ അതിർത്തിയില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ പാകിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ത്തു. ജമ്മു കശ്മിരിലെ അർണിയ സെക്ടറിലാണ് സംഭവം. ഇന്ത്യന്‍ സൈനികര്‍ക്കുനേരെ പ്രകോപനമില്ലാതെയാണ് പാക് സൈനികര്‍ വെടിവയ്പ്പും മോട്ടോർ ഷെല്ലാക്രമണവും നടത്തിയത്. മോർട്ടാർ ഷെല്ലുകൾ ജനവാസ മേഖലകളിൽ പതിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ഗ്രാമീണർ വീടുവിട്ട് പലായനം ചെയ്തു. ഇന്നലെ വൈകിട്ട് ആരംഭിച്ച പാകിസ്ഥാൻ വെടിവെപ്പിൽ ഒരു അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ പ്രത്യാക്രമണം നടത്തിയതായി ബിഎസ്എഫ് വക്താവ് പറഞ്ഞു. അർണിയ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചേഴ്സ് പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. അതിനിടെ കുപ്‌വാര സെക്ടറിൽ ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പ് തുടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് ഇരുവിഭാഗവും മോർട്ടാർ തോക്കുകൾ ഉപയോഗിച്ചതോടെ വലിയ സ്‌ഫോടനങ്ങളുണ്ടായി. കനത്ത ഷെല്ലാക്രമണത്തെത്തുടർന്ന് നിരവധി ഗ്രാമീണർ വീടുവിട്ട് സുരക്ഷിത സ്ഥലങ്ങളിൽ അഭയം പ്രാപിച്ചു.

2021 ഫെബ്രുവരിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അന്താരാഷ്ട്ര അതിർത്തിയിൽ നടക്കുന്ന ഏറ്റവും വലിയ വെടിനിർത്തൽ ലംഘനമാണ് ഈ ഷെല്ലാക്രമണം. ഒരാഴ്ച മുമ്പ് അർണിയ സെക്ടറിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. എന്നാൽ അതിർത്തിയിലെ ബിഎസ്എഫിന്റെ പ്രാദേശിക കമാൻഡർമാരും റേഞ്ചേഴ്‌സും തമ്മിൽ നടന്ന ഫ്ലാഗ് മീറ്റിംഗിന് ശേഷം സ്ഥിതിഗതികൾ ഉടൻ നിയന്ത്രണ വിധേയമായിരുന്നു.

Eng­lish Sum­ma­ry: Pak­istan shelled Indi­an posts

You may also like this video

Exit mobile version