ലഷ്കർ ഇ ത്വയ്ബയും പാകിസ്ഥാൻ സൈന്യവുമാണ് തനിക്ക് പരിശീലനം നൽകിയതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാക് ഭീകരവാദിയുടെ വെളിപ്പെടുത്തൽ.ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനെതിരെ തിങ്കളാഴ്ച സൈന്യം പിടികൂടിയ 19 കാരനായ അലി ബാബർ പത്ര നടത്തിയ വെളിപ്പെടുത്തലുകളുടെ വീഡിയോ ഇന്ത്യൻ സൈന്യമാണ് പുറത്തുവിട്ടത്. ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്പിൽ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്.
ബാരാമുള്ള ജില്ലയിലെ പട്ടാനിലേക്ക് കടക്കാനും ആയുധങ്ങൾ കൊണ്ടുപോകാനും തനിക്ക് അവർ 20, 000 രൂപ നൽകിയതായി അലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദൗത്യം പൂർത്തിയാക്കിയ ശേഷം 30, 000 രൂപ കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേർത്തു.
മുസാഫറബാദിലെ ലഷ്കർ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബർ 18നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി.
അതിർത്തിക്ക് സമീപത്തെ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇന്ത്യ അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി. എന്നാൽ ഭീകരവാദ സങ്കേതങ്ങൾ വീണ്ടും പ്രവർത്തന ക്ഷമമായിട്ടുണ്ടെന്നും സമീപകാല നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കശ്മീരിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും സൈനിക അധികൃതർ വ്യക്തമാക്കി.
English Summary : Pak terrorist confession after caught by Indian Army