Site icon Janayugom Online

പലസ്തീൻ; ശശി തരൂര്‍ നിലപാട് തിരുത്തണമെന്ന് കെ മുരളീധരൻ

പലസ്തീൻ വിഷയത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ നിലപാടിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരൻ എംപി രം​ഗത്ത്. മുസ്ലിം ലീ​ഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ശശി തരൂർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ശശി തരൂരിന്റെ ഇസ്രയേല്‍ അനുകൂല നിലപാട് അംഗീകരിക്കാനാകില്ല. അദ്ദേഹത്തിന്റെ നിലപാട് കോണ്‍ഗ്രസിന്റേതല്ല. ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നാണ് പ്രതീക്ഷ. തിരുത്തിയാൽ കോൺഗ്രസിനെതിരെ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ലെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് പരിപാടിയുടെ സംഘാടകരാണ്.

ശശി തരൂരിന്റേതിന് സമാനമായ ഇസ്രയേല്‍ അനുകൂല പരമാര്‍ശങ്ങള്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി തള്ളിക്കളഞ്ഞതാണ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല കോഴിക്കോട് വെച്ച് പറഞ്ഞതാണ് വര്‍ക്കിങ്ങ് കമ്മിറ്റിയുടെ നിലപാട്. ഇസ്രയേലിന്റേത് വംശഹത്യയും പലസ്തീനിന്റേത് ചെറുത്ത് നില്‍പുമാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായി മാത്രമേ തങ്ങള്‍ കാണുന്നുള്ളൂവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വെച്ചാണ് ശശിതരൂര്‍ ഇസ്രയേല്‍ അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയത്. ഹമാസിനെ ഭീകരണ സംഘടന എന്ന് വിശേഷിപ്പിച്ച തരൂര്‍ ഒക്ടോബര്‍ ഏഴിന് നടന്ന സംഭവത്തെ ഭീകരാക്രമണമായും വിശേഷിപ്പിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെ താന്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നായിരുന്നു തരൂര്‍ വ്യക്തമാക്കിയത്.

Eng­lish Sum­ma­ry: Pales­tine; K Muraleed­ha­ran against Shashi Tharoor
You may also like this video

Exit mobile version