Site icon Janayugom Online

പാമ്പാടി ലെനീഷ് വധക്കേസ്; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

പാമ്പാടി ലെനീഷ് വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഇത് കൂടാതെ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും ശിക്ഷ വിധിച്ചു. സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ തള്ളുകയായിരുന്നു. കേസിൽ അഡീഷണൽസ് സെഷൻസ് നാല് ജില്ലാ ജഡ്ജി വി ബി സുജയമ്മയാണ് വിധി പ്രഖ്യാപിച്ചത്.

ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം ‑31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോൻ (24) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ ചേർന്ന് മനുമോന്റെ ഓട്ടോറിക്ഷയിലാണ് മൃതദേഹം പാമ്പാടിയ്ക്കു സമീപം റോഡരികിൽ ഉപേക്ഷിച്ചത്.

2013 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി കുന്നേൽപ്പാലത്തിനു സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് വിഷയം പുറത്തു വന്നത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ലെനീഷാണ് എന്നു കണ്ടെത്തുകയായിരുന്നു.

അന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി‌യായിരുന്ന ഇപ്പോഴത്തെ കോട്ടയം അഡീഷണൽ എസ്പി എസ് സുരേഷ്‌കുമാർ, പാമ്പാടി സിഐയും ഇപ്പോൾ എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുമായ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

തുടർന്നാണ്, ലെനീഷിന്റെ കാമുകിയും ഹോം നഴ്‌സിംങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകലയിലേയ്ക്ക് അന്വേഷണം എത്തിയത്. തുടർന്നു, പൊലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

പ്രണയ ബന്ധത്തിൽ നിന്നും ലെനീഷ് പിന്മാറിയതിനെ തുടർന്നാണ് ശ്രീകല ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തത്. തുടർന്ന്, എസ്എച്ച് മൗണ്ടിലെ ഇവരുടെ ഓഫിസിൽ എത്തിച്ച് ക്രൂരമായി കൊലനടത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഓട്ടോറിക്ഷയിൽകയറ്റി പാമ്പാടിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

eng­lish summary;Pampady Lenish mur­der case; Dou­ble life for the accused

You may also like this video;

Exit mobile version