Site iconSite icon Janayugom Online

നീന്തല്‍ക്കുളത്തില്‍ സ്വര്‍ണക്കൊയ്ത്ത്

സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽ കുളത്തില്‍ സ്വര്‍ണമീനുകളായി തിരുവനന്തപുരം ജില്ലയുടെ ചുണക്കുട്ടികള്‍.
ആദ്യദിനം പൂർത്തിയായ 24 മത്സരങ്ങളിൽ 17 സ്വര്‍ണവും തലസ്ഥാനത്തിനാണ്. 16 വെള്ളിയും 10 വെങ്കലവും നേടിയ തിരുവനന്തപുരത്തിന് 143 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 35ഉം മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 24 പോയിന്റും മാത്രമാണുള്ളത്. 

അഞ്ച് സ്വർണവും നാല് വെള്ളിയും നേടിയ തുണ്ടത്തിൽ എംവിഎച്ച്എസ്എസ് ആണ് മെഡൽ വേട്ടയില്‍ മുമ്പില്‍. 37 പോയിന്റാണ് ഈ സ്കൂള്‍ നേടിയത്. ആൺകുട്ടികളുടെ ജൂനിയർ, സീനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിലും സീനിയർ വിഭാഗം 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 50 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലും സ്വർണം ഈ സ്കൂളിലെ കുട്ടികൾക്കാണ്. സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും ഒന്നാമതെത്തി. സബ്‍ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ ഫ്രീ സ്റ്റൈൽ, ജൂനിയർ ഗേൾസ് വിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ വെള്ളിയും സ്കൂളിന് ലഭിച്ചു. മൂന്ന് സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടിയ വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസ് 19 പോയിന്റുമായി പട്ടികയിൽ തൊട്ടുപുറകിലുണ്ട്. തിരുവല്ലം ബിഎൻവി ആൻഡ് എച്ച്എസ് സ്കൂൾ (രണ്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം), കന്യാകുളങ്ങര ഗവ ഗേൾസ് എച്ച് എസ് ( നാല് വെള്ളി, ഒരു വെങ്കലം) എന്നീ സ്കൂളുകള്‍ 14 പോയിന്റ് വീതം നേടി. 

സംസ്ഥാന സ്കൂൾ ഗെയിംസിൽ നീന്തൽ കുളത്തിൽ ആദ്യദിനം ഒരു മീറ്റ് റെക്കോര്‍ഡും പിറന്നു. 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് സബ് ജൂനിയർ വിഭാഗത്തിൽ തൃശൂർ സായിയിലെ അജിത്ത് യാദവാണ് 0:27.99 എന്ന പുതിയ റെക്കോഡ് സൃഷ്ടിച്ചത്. 

Exit mobile version