Site iconSite icon Janayugom Online

പറമ്പിക്കുളം ആളിയാർ പദ്ധതി കരാർ പുനരവലോകനം വേഗത്തിലാക്കാൻ നിർദേശം

പറമ്പിക്കുളം ആളിയാർ പദ്ധതി കരാർ പുനരവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെയും സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. നിലവിൽ കരാറിൽ പറയുന്ന ജലം ലഭ്യമല്ലെന്ന് പിഎപിയിൽ സംയുക്ത ഗേജിങ്ങിലൂടെ കണ്ടെത്തിയ സാഹചര്യത്തിൽ നിലവിൽ തമിഴ്‌നാടിനു നൽകുന്ന അധിക ജലത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം നേടിയെടുക്കുന്നതിനെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. പറമ്പികുളം ആളിയാർ പദ്ധതി കരാറിൽ (പിഎപി) തമിഴ്‌നാട് നടത്തിയ കരാർ ലംഘനങ്ങളും അനധികൃത നിർമ്മാണങ്ങളും യോഗത്തിൽ ചർച്ചയായി.

ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ വിശദമായ പഠനം നടത്താനും യോഗത്തിൽ തീരുമാനമായി. തമിഴ്‌നാടുമായി നടത്തുന്ന കരാർ പുനരവലോകന ചർച്ചകൾ വേഗത്തിലാക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

1958ലെ മുൻകാല പ്രാബല്യത്തോടെ 1970ൽ കേരളവും തമിഴ്‌നാടും ഒപ്പുവച്ച പറമ്പിക്കുളം ആളിയാർ പദ്ധതി കരാർ ഇരുകക്ഷികളുടെയും സമ്മതത്തോടു കൂടി ഓരോ 30 വർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. അതനുസരിച്ച് 1988ലും 2018ലും കാരാർ പുനരവലോകനം ചെയ്യേണ്ടതായിരുന്നു.

ഈ സാഹചര്യത്തിൽ കരാറിലെ വ്യസ്ഥകൾ സംബന്ധിച്ചു കേരളം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ധാരണയിലെത്തുന്നതിന് മുന്നോടിയായാണ് ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ ജലവിഭവ വകുപ്പിലെയും ഊർജ വകുപ്പിലെയും ഉദ്യോഗസ്ഥർ യോഗം ചേര്‍ന്നത്.

Eng­lish Sam­mury: Sug­ges­tion to speed up Parambiku­lam Ali­yar Project Con­tract Revision 

Exit mobile version