Site icon Janayugom Online

തടവുകാരുടെ ശിക്ഷായിളവ്: മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു

ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് ശിക്ഷയനുഭവിക്കുന്നവർക്ക് ശിക്ഷായിളവ് നൽകുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. പത്ത് വർഷം വരെയുള്ള ശിക്ഷ ലഭിച്ച, 2023 ജൂലൈ ഒന്നിന് ശിക്ഷാകാലാവധി പകുതി പൂർത്തിയാക്കിയവർക്കാണ് ഇളവിന് അർഹതയുണ്ടാവുക. ആദ്യമായി കുറ്റവാളിയാകുന്നവർക്ക് ശിക്ഷായിളവ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തിൽ മാർഗനിർദേശം തയ്യാറാക്കിയത്. ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളായിരിക്കണം അപേക്ഷകൻ. 2023 ജൂലൈ ഒന്നിന് മുമ്പ് ശിക്ഷയുടെ പകുതി പിന്നിട്ടിരിക്കണം. ശുപാർശ പ്രകാരമുള്ള മുഴുവൻ യോഗ്യതകളും പൂർത്തിയാക്കിയവർക്ക് മാത്രമാണ് ശിക്ഷായിളവിന് അർഹതയുണ്ടാവുക. 

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ ലൈംഗികാക്രമണത്തിൽ ശിക്ഷിക്കപ്പെട്ടവർക്ക് ശിക്ഷായിളവുണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ, വിദേശ കുറ്റവാളികൾ, പ്രത്യേക ഇളവും ദയയും അർഹിക്കുന്നില്ലെന്ന് കോടതി പരാമർശിച്ചവർ, പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, ആസിഡ് ആക്രമണക്കേസിലെ പ്രതികൾ, തീവ്രവാദ കേസുകളിൽപ്പെട്ടവർ, കള്ളനോട്ട് കേസിലെ പ്രതികൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിലുൾപ്പെട്ടവർ, യുഎപിഎ കേസ് ചുമത്തപ്പെട്ടവർ, അഴിമതി നിരോധ ന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർ എന്നിവർക്കും ശിക്ഷായിളവിന് അർഹതയുണ്ടാകില്ല. ജയിൽ ഡിജിപിയായിരിക്കും അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കുക. 

Eng­lish Summary;Parole of pris­on­ers: Guide­lines adopted
You may also like this video

Exit mobile version