Site icon Janayugom Online

ഡാറ്റാ വിദേശത്തേക്ക് ചോരുന്നു; പേടിഎമ്മിന് പൂട്ട് വീഴുമോ?

paytm

പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡി(പിപിബിഎല്‍) ല്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്നാണ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് സൂചന.
ചൈനീസ് സ്ഥാപനങ്ങള്‍ക്ക് പേടിഎം രേഖകള്‍ കൈമാറിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേടിഎം പേയ്മെന്റ് ബാങ്കില്‍ പരോക്ഷമായി ഓഹരിയുള്ള ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുമായി കമ്പനിയുടെ സെർവറുകൾ വിവരങ്ങൾ പങ്കിടുന്നതായി ആര്‍ബിഐയുടെ വാര്‍ഷിക പരിശോധനയില്‍ കണ്ടെത്തി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ആഴ്ചയാണ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ പേടിഎമ്മിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച ഓഹരി വില 13ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇഷ്യു വിലയായ 2,150 രൂപയില്‍നിന്ന് 69ശതമാനമാണ് തകര്‍ച്ച നേരിട്ടത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അതേസമയം ചൈനീസ് സ്ഥാപനങ്ങളുമായി വിവരങ്ങള്‍ കൈമാറിയെന്ന വാര്‍ത്ത പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ നിഷേധിച്ചു. കമ്പനി ആരംഭിച്ചത് മുതല്‍ മൂന്നാം തവണയാണ് പേടിഎം പേയ്‌മെന്റ്സ് ബാങ്ക് (പിപിബിഎല്‍) ബാങ്കിംഗ് റെഗുലേറ്ററില്‍ നിന്ന് നടപടി നേരിടുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിന് മുന്‍പ് രണ്ടു തവണ നിരോധനം ഉണ്ടായിട്ടുണ്ട്.

Eng­lish Summary:Paytm: Data leaked overseas
You may also like this video

Exit mobile version